കാൽഗറി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നികുതി പണം ദുരുപയോഗം ചെയ്തതായി കാൽഗറി മേയർ ജ്യോതി ഗോണ്ടെക്കിനെതിരെ ആരോപണം. തെരഞ്ഞെടുപ്പിൽ മേയറുടെ എതിർ സ്ഥാനാർത്ഥിയായ ബ്രയാൻ തിയസ്സനാണ് ആരോപണം ഉന്നയിച്ചത്. ഗോണ്ടെക്കിൻ്റെ ഓഫീസ് വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി നികുതിദായകരുടെ പണം പ്രയോജനപ്പെടുത്തി എന്നാണ് അദ്ദേഹം ഉന്നയിച്ച ആരോപണം.
കാൽഗറി പാർട്ടി വിവരാവകാശ നിയപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ മേയറുടെ ഓഫീസ് 2024 മാർച്ച് 18-ന് ബ്ലാക്ക് കോഫി സ്റ്റുഡിയോ എന്ന പബ്ലിക് റിലേഷൻസ് ഏജൻസിയെ നിയമിച്ചുവെന്ന് പറയുന്നു. 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ ആ സ്ഥാപനത്തിന് മൊത്തം 112,689.20 ഡോളർ നൽകിയതായും രേഖകൾ പറയുന്നു. മേയർ തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള റീബ്രാൻഡിംഗിനാണ് നികുതിദായകരുടെ പണം ചെലവഴിച്ചത് എന്ന് വ്യക്തമാണ് എന്ന് ബ്രയാൻ തിയസ്സൻ ആരോപിച്ചു. എന്നാൽ, ഗോണ്ടെക് ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിട്ടുണ്ട്.







