പകുതിയിലധികം കനേഡിയൻമാർക്കും തങ്ങളുടെ അയൽപക്കങ്ങളിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് ഒരു സർവേയിലെ കണ്ടെത്തൽ. രാജ്യത്തെ പകുതിയിലധികം പേരും പറയുന്നത് തങ്ങളുടെ അയൽപക്കങ്ങളിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്നാണ്. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് തങ്ങളുടെ വീടിനെ സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കനേഡിയൻമാരിൽ ഭൂരിഭാഗം പേരും കരുതുന്നു.
നീതിന്യായ വ്യവസ്ഥ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും പോളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലെഗർ ആണ് സർവ്വെ നടത്തിയത്. കാനഡയിൽ നീതിന്യായ വ്യവസ്ഥ അവരുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നില്ലെന്ന് പകുതിയിലധികം പേർക്കും തോന്നുന്നുണ്ടെങ്കിൽ അത് ആരോഗ്യകരമായ ഒന്നായി കരുതാനാകില്ലെന്ന് ലെഗറിൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ആൻഡ്രൂ എൻസ് പറഞ്ഞു.
നിയമം തങ്ങളെ ബഹുമാനിക്കുന്നില്ല, പിന്നെ ഞങ്ങൾ എന്തിന് നിയമത്തെ ബഹുമാനിക്കണം എന്ന് ആളുകൾ പറയുന്ന സാഹചര്യത്തിലേക്കത് നയിച്ചേക്കാമെന്നും പോൾസ്റ്റർ പറഞ്ഞു. സർവ്വെയിൽ പ്രതികരിച്ചവരിൽ 87 ശതമാനം പേരും നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഉണ്ടാകുന്ന ന്യായമായ ബലപ്രയോഗത്തെ അനുകൂലിക്കുന്നവരാണ്. അതിക്രമിച്ചു കയറുന്നവരെ സ്വയം പ്രതിരോധിക്കാൻ പൌരന്മാർക്ക് അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം 92 ശതമാനമായി ഉയർന്നു.







