ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോയിൽ ഒരു സ്കൂളിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിലൊരാൾ വെടിവെയ്പുമായി ബന്ധമില്ലാത്ത സാധാരണക്കാരനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഡൊണാൾഡ് അവന്യൂവിനടുത്തുള്ള കീലെ സ്ട്രീറ്റിന് സമീപമാണ് മൂന്നോ നാലോ പേരടങ്ങുന്ന രണ്ട് സംഘങ്ങൾ പരസ്പരം വെടിയുതിർത്തത്. വെടിവയ്പ്പുണ്ടായ സമയത്ത് പ്രദേശത്തുകൂടി വാഹനമോടിച്ചു പോകുകയായിരുന്ന 17 വയസ്സുള്ളൊരു കൗമാരക്കാരിയും 30 വയസ്സുള്ളൊരു സ്ത്രീയും അപകടത്തിൽപ്പെട്ടതായി പോലീസ് പറയുന്നു.
വെടിവയ്പ്പുമായി കൗമാരക്കാരിക്ക് ബന്ധമുണ്ടോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല, എന്നാൽ സ്ത്രീ നിരപരാധിയാണെന്ന് സ്ഥിരീകരിച്ചു. ഒരു സ്കൂളിന് എതിർവശത്ത് പട്ടാപ്പകൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് നിർഭാഗ്യകരമാണെന്ന്,” സൂപ്രണ്ട് റിച്ച് ഹാരിസ് പറഞ്ഞു. പരിക്കുകൾ ഗുരുതമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നും രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തതായും ഒരു തോക്ക് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.







