ആൽബെർട്ട: ജപ്പാനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ആൽബെർട്ടയിലെ കുടുംബത്തിന് മെഡിക്കൽ എമർജൻസി കാരണം ഏകദേശം 100,000 ഡോളർ ചെലവായി. കഴിഞ്ഞ ജൂലൈയിൽ ഓകോടോക്‌സ് സ്വദേശികളായ ഡയോൺ ആമുണ്ട്‌സണും മകൻ പെയ്റ്റണും രണ്ടാഴ്ച അവധിയാഘോഷിക്കാൻ ജപ്പാനിലെത്തിയതായിരുന്നു. ഇതിനിടയിലാണ് ഡയോണിന് അസുഖം ബാധിക്കുന്നത്. ഉടൻ ഡയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം കുടലിൽ ദ്വാരമുണ്ടെന്നും അണുബാധയായെന്നും കണ്ടെത്തി. സെപ്‌സിസ് എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. ജാപ്പനീസ് ഡോക്ടർമാർ കുറച്ച് ദിവസത്തേക്ക് ആന്റിബയോട്ടിക് ചികിത്സ നൽകി. എന്നാൽ അത് മെച്ചമുണ്ടാക്കിയില്ല.
ചികിത്സയിൽ പുരോഗതിയില്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ഇതിനെല്ലാം കൂടി നല്ലൊരു തുക തനിക്ക് ചെലവായതായി പെയ്‌തോൺ പറഞ്ഞു. ക്രെഡിറ്റ് കാർഡിൽ ഒറ്റത്തവണ പണമടയ്ക്കാനോ പണമായി നൽകാനോ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ക്രെഡിറ്റ് കാർഡ് വഴി ബില്ലടയ്ക്കാൻ തനിക്ക് സാധിക്കില്ലെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞു. തുടർന്ന് അപ്രതീക്ഷിത ചെലവുകൾ നേരിടാൻ ഒരു കുടുംബ സുഹൃത്ത് GoFundMe പേജ് ആരംഭിച്ചു. ഇതിലൂടെ 20,000 ഡോളറിലധികം സമാഹരിക്കാൻ സാധിച്ചു. പിന്നീട് ആശുപത്രി ബില്ലുകൾ അടച്ചു. അപ്രതീക്ഷിതമായ മെഡിക്കൽ എമർജൻസി കാരണം കാനഡയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലധികം നീണ്ടതായി കുടുംബം പറഞ്ഞു. ഓഗസ്റ്റ് 21 ന് ഓകോടോക്‌സിലേക്ക് മടങ്ങി.







