ഓട്ടവ: കാനഡയിലെ മിക്ക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു എന്ന് കോടതിയിൽ ക്രിമിനോളജിസ്റ്റിൻ്റെ സാക്ഷ്യപത്രം. ജസ്റ്റ് ഫോർ ലാഫ്സ് സ്ഥാപകൻ ഗിൽബർട്ട് റോസണിനെതിരായ ലൈംഗിക പീഡനക്കേസ് വിചാരണക്കിടെ ആയിരുന്നു സാക്ഷ്യപത്രം സമർപ്പിച്ചത്. ഒമ്പത് സ്ത്രീകൾ ഏകദേശം 14 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റോസണിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ സിവിൽ വിചാരണ ഈ ആഴ്ച മോൺട്രിയൽ കോടതിയിൽ പുനരാരംഭിച്ചിരുന്നു.
ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ കാനഡയിലെ മിക്ക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നാണ് വിരമിച്ച ക്രിമിനോളജിസ്റ്റ് മാർക്ക് ഒയിമെറ്റിൻ്റെ സാക്ഷ്യപത്രത്തിലുള്ളത്. 15 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്കിടയിലെ ലൈംഗികാതിക്രമങ്ങളിൽ ആറ് ശതമാനം മാത്രമേ 2019 ൽ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന പഠനത്തെ അദ്ദേഹം പിന്തുണച്ചു. ക്യൂബെക്കിൽ പ്രതിവർഷം ലക്ഷക്കണക്കിന് യഥാർത്ഥ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഔയിമെറ്റ് അഭിപ്രായപ്പെട്ടു.
ആക്രമണം, തീവയ്പ്പ്, വഞ്ചന എന്നിവയുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മിക്ക കുറ്റകൃത്യങ്ങളും ശിക്ഷയിൽ കലാശിക്കുന്നില്ലെന്നും ഔയിമെറ്റ് പറയുന്നു. ക്യൂബെക്കിലെ രണ്ട് നിയമപരമായ മാറ്റങ്ങളെ തൻ്റെ കേസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി റോസൺ ചോദ്യം ചെയ്യുന്നുണ്ട്. ഇരകൾക്ക് ലൈംഗികാതിക്രമ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീക്കം ചെയ്തതാണ് ഇതിലൊന്ന്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് റോസൺ അവകാശപ്പെടുന്നത്. ഇരകളുടെ ലൈംഗിക ചരിത്രത്തെക്കുറിച്ചോ അല്ലെങ്കിൽ ദുരുപയോഗം ചെയ്തവരുമായുള്ള ബന്ധത്തെക്കുറിച്ചോ ചോദ്യങ്ങൾ ഉന്നയിക്കുന്നത് നിയന്ത്രിക്കുന്നതാണ് നിയമപരമായ മറ്റൊരു മാറ്റം.







