മെൽബൺ: ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. കഴിഞ്ഞ വർഷം ഒക്ടോബറിൽ സിഡ്നിയിലെ ലൂയിസ് കോണ്ടിനന്റൽ കിച്ചണു നേരെയും ഡിസംബറിൽ മെൽബണിലെ ഇസ്രയേൽ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) കണ്ടെത്തിയതായി ആൽബനീസ് വ്യക്തമാക്കി. ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു.
ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച ഓസ്ട്രേലിയ, ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും ഉത്തരവിട്ടു. ഇറാന്റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമാണ് ഓസ്ട്രേലിയ മറ്റൊരു രാജ്യത്തിന്റെ അംബാസഡറെ പുറത്താക്കുന്നത്. അടുത്തമാസം യുഎൻ സമ്മേളനത്തിൽ പലസ്തീനു രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ഈ മാസം 11ന് ഓസ്ട്രേലിയ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആൽബനീസിനെ പേരെടുത്തു വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. ഇസ്രയേലിനെ അനുനയിപ്പിക്കാനാണ് ഇറാനെതിരായ നീക്കമെന്നു വിലയിരുത്തലുണ്ട്.







