കാൽഗറി: വസ്തു നികുതി പിരിക്കുന്നതിനുള്ള ചെലവായി 10 മില്യൺ ഡോളർ നൽകണമെന്ന് കാൽഗറി നഗരസഭ ആൽബെർട്ട സർക്കാരിനോട് ആവശ്യപ്പെട്ടു. ചെലവുകൾക്കായി പ്രവിശ്യ സർക്കാരിന് ബിൽ അയക്കുന്നത് സംബന്ധിച്ച തീരുമാനത്തെ സിറ്റി കൗൺസിൽ മാർച്ച് മാസത്തിൽ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ഈ ബിൽ നീതിയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രതീകമാണ് എന്ന് കാൽഗറി മേയർ ജ്യോതി ഗോണ്ടെക് പറഞ്ഞു.
പ്രവിശ്യ സർക്കാർ അതിൻ്റെ കടമകൾ മറ്റുള്ളവരിലേക്ക് കൈമാറുകയാണെങ്കിൽ, അതിനുള്ള ചെലവും അവർ തന്നെ വഹിക്കണമെന്നും ജ്യോതി ഗോണ്ടെക് വ്യക്തമാക്കി. പ്രവിശ്യാ സർക്കാരിനുള്ള സ്വത്ത് നികുതി പിരിച്ചെടുക്കുന്നതിനായി ചെലവഴിക്കുന്ന 10 മില്യൺ ഡോളർ മറ്റ് സേവനങ്ങൾക്കോ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ ഉപയോഗിക്കാമെന്നും ഗോണ്ടെക് കൂട്ടിച്ചേർത്തു.
ഈ വർഷം, പ്രവിശ്യാ സർക്കാർ കാൽഗറിയിൽ നിന്ന് പിരിക്കുന്ന സ്വത്ത് നികുതിയിൽ വർദ്ധന വരുത്തിയിരുന്നു. ഇതേ തുടർന്ന് നികുതിപിരിവ് ഒരു ബില്യണ് മുകളിലേക്കുയർന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം കൂടുതലാണ്. നികുതി വർദ്ധനയെ തുടർന്ന് $697,000 വിലമതിക്കുന്നൊരു വീടുള്ള സാധാരണക്കാരന് ഓരോ മാസവും ഏകദേശം $29 പ്രോപ്പർട്ടി ടാക്സ് ആയി അടയ്ക്കേണ്ടി വരുന്നുണ്ട്. അതായത് പ്രതിവർഷം ഏകദേശം 350 ഡോളറിൻ്റെ വർദ്ധനയാണ് ഉണ്ടായത്. ഇതിൽ 11 ഡോളർ മാത്രമേ കാൽഗറി നഗരത്തിന് ലഭിക്കൂ – ബാക്കിയുള്ളത് പ്രവിശ്യാ സർക്കാരിന് ലഭിക്കുന്നു.







