ഓട്ടവ: ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് എയർ കാനഡയിലെ ജോലി സ്തംഭനം തുടരുന്ന പശ്ചാത്തലത്തിൽ, ശമ്പളമില്ലാത്ത ജോലി സംബന്ധിച്ച തൊഴിലാളികളുടെ ആരോപണങ്ങളിൽ ഫെഡറൽ സർക്കാർ അന്വേഷണം ആരംഭിച്ചതായി തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു പറഞ്ഞു. എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയനിൽ നിന്നുള്ള പ്രധാന പരാതികളിലൊന്നായിരുന്നു ഇത്.
വിമാനം പറന്നുയർന്നതിന് ശേഷമുള്ള ജോലികൾക്ക് മാത്രമെ ഫ്ലെറ്റ് അറ്റൻ്റുകൾക്ക് ശമ്പളം ലഭിക്കുന്നുള്ളൂ. അല്ലാതെ യാത്രക്കാരെ ബോർഡ് ചെയ്യാൻ സഹായിക്കുക, ക്യാബിൻ ഒരുക്കുക തുടങ്ങിയ ജോലികൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇത് നിരാശാജനകമാണെന്ന് മന്ത്രി പാറ്റി ഹാജ്ഡു പറഞ്ഞു.
ശമ്പളമില്ലാത്ത ജോലിയെക്കുറിച്ച് ഈ മേഖലയിൽ നിന്ന് എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ എന്ന് ഫെഡറൽ ലേബർ ഡിപ്പാർട്ട്‌മെൻ്റിനോട് ചോദിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ അറിവിൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അവർ പ്രതികരിച്ചതെന്നും മന്ത്രി പാറ്റി ഹാജ്ഡു പറഞ്ഞു. അന്വേഷണത്തിൽ യൂണിയനുകൾ പറയുന്ന ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, പ്രശ്നപരിഹാരത്തിനായി നിയമനിർമ്മാണം നടത്താൻ തയ്യാറാണെന്നും ഹാജ്ദു വ്യക്തമാക്കി. വേതനമില്ലാത്ത ജോലി കണ്ടെത്തിയാൽ, നിയമപരമായോ അല്ലാതെയോ ഒരു പരിഹാരം ഉണ്ടാകുമെന്ന ആത്മവിശ്വാസം ഇതിലൂടെ കനേഡിയൻമാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.







