വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പൗരന്മാർ രാജ്യം വിടുന്നത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി റിപ്പോർട്ട്. തൊഴിലില്ലായ്മ വർദ്ധിക്കുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും ചെയ്തതിനെ തുടർന്നാണ് ഇത്. 30 വയസ്സിന് താഴെയുള്ളവരാണ് രാജ്യം വിടുന്നതിൽ കൂടുതലും. സ്റ്റാറ്റിസ്റ്റിക്സ് ന്യൂസിലാൻഡ് ആണ് ഇതു സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. 2025 ജൂണിൽ അവസാനിക്കുന്ന ഒരു വർഷക്കാലയളവിനുള്ളിൽ 71,800 ന്യൂസിലൻഡ് പൗരന്മാർ രാജ്യം വിട്ടുപോയി. അതിന് മുൻപുള്ള 12 മാസ കാലയളവിൽ ഇത് 67,500 ആയിരുന്നു.
2024 മുതൽ ന്യൂസിലൻഡിലേക്ക് വരുന്ന വിദേശ പൗരന്മാരുടെ എണ്ണം പകുതിയായി കുറഞ്ഞു. 1991ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിലൂടെ കടന്നു പോവുകയാണ് രാജ്യം. കുറഞ്ഞ ഉൽപ്പാദനക്ഷമതയും നയപരമായ പിഴവുകളുമാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.2 ശതമാനമായി ഉയർന്നതായി കഴിഞ്ഞ ആഴ്ചത്തെ ഡാറ്റ പറയുന്നു.
കഴിഞ്ഞ വർഷം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിനായി 2024 ഓഗസ്റ്റ് മുതൽ റിസർവ് ബാങ്ക് ഓഫ് ന്യൂസിലൻഡ് പലിശ നിരക്ക് 225 ബേസിസ് പോയിൻ്റുകൾ കുറച്ചിരുന്നു. ആദ്യ പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം 0.8% വർദ്ധിച്ചതോടെ സമ്പദ്‌വ്യവസ്ഥ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. രാജ്യം വിടുന്നവരിൽ 38 ശതമാനവും 18നും 30നും ഇടയിൽ പ്രായമുള്ളവരാണ് . 1979 ൽ ഇത് 60 ശതമാനം ആയിരുന്നു.







