ഹാമിൽട്ടൺ: കാനഡയിൽ ബേബി സിറ്റർ റിക്രൂട്ട്മെൻ്റ് തട്ടിപ്പ് നടത്തിയ കേസിൽ ഹാമിൽട്ടൺ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ഹാമിൽട്ടണിൽ താമസിക്കുന്ന 31 വയസ്സുള്ള കിം മാംഗെറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് അറസ്റ്റിലായ ഇയാൾക്കെതിരെ 20 ലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും ഇതിൽ 5,000 ഡോളറിൽ താഴെയുള്ള ഏഴ് വഞ്ചന കേസുകൾ ഉൾപ്പെടുന്നുവെന്നും പോലീസ് പറഞ്ഞു.
2024 ഒക്ടോബറിനും 2025 ആഗസ്റ്റിനും ഇടയിൽ ആഷ്ലി ടേൺബുൾ എന്ന പേരുള്ള ബേബി സിറ്ററായി ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇരകൾക്ക് ഇയാൾ ചെക്കുകൾ അയക്കുകയും, ഈ പണം അയാളുടെ അക്കൗണ്ടുകളിലേക്ക് തിരിച്ച് നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു ഇയാൾ ചെയ്തത്. കുഞ്ഞിനെ പരിപാലിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്.
എന്നാൽ ചെക്കുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തപ്പോഴാണ് അവ വ്യാജമെന്ന് തെളിഞ്ഞത്. പലരും ചെക്കുകൾ ബാങ്കിൽ ഹാജരാക്കുന്നതിന് മുൻപ് തന്നെ പണം ഇയാൾക്ക് അയച്ചു നല്കിയിരുന്നു. ഇവർക്ക് ഈ പണം നഷ്ടപ്പെടുകയും ചെയ്തു. നിലവിൽ പ്രതി ഒളിവിലാണ്. ഒക്ടോബർ ഒന്നിന് ഇയാൾ ഒൻ്റാരിയോ കോടതിയിൽ ഹാജരാകണം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.







