ഹമാസുമായുള്ള 22 മാസത്തെ യുദ്ധത്തിന് ശേഷം ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഗാസയിലെ പലസ്തീനികളെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സാധ്യത ഇസ്രയേല്‍ ചര്‍ച്ച ചെയ്യുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പദ്ധതി നടപ്പായാല്‍ അത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. യുദ്ധവും ക്ഷാമവും കാരണം ദുരിതമനുഭവിക്കുന്ന ജനതയെ ഒരു പ്രദേശത്തുനിന്ന് മറ്റൊരു ദുരിതപ്രദേശത്തേക്ക് മാറ്റുന്നത് വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘സ്വമേധയാ ഉള്ള കുടിയേറ്റം’ എന്ന ആശയം നടപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഈ നിര്‍ദേശത്തെ പലസ്തീന്‍ ജനതയും മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും തള്ളിക്കളഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍, പലസ്തീനികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രയേലുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് ദക്ഷിണ സുഡാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അതേസമയം, മിഡില്‍ ഈസ്റ്റിലെ പ്രബല സൈനിക ശക്തിയായ ഇസ്രയേലുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഈ നീക്കം ദക്ഷിണ സുഡാനെ സഹായിച്ചേക്കും എന്നും ചില വിലയിരുത്തലുകളുണ്ട്.







