എഡ്മണ്ടനിലും പരിസരപ്രദേശങ്ങളിലുമുള്ള ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വീണ്ടും വർധിക്കുന്നതായി എഡ്മണ്ടൻ പൊലീസ് ഡെപ്യൂട്ടി ചീഫ് വാറൻ ഡ്രീഷൽ. സമ്പന്നരായ ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെയും ഭവനനിർമ്മാതാക്കളെയുമാണ് കുറ്റകൃത്യ സംഘങ്ങൾ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള നാല്പതോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024-ൽ കേസുകളുടെ എണ്ണം വർധിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് താൽക്കാലികമായി ഒതുങ്ങിയ സംഘങ്ങൾ വീണ്ടും ആക്രമണം പുനഃരാരംഭിച്ചിരിക്കുകയാണ്. എന്നാൽ, 2025 മെയ് മാസം മുതൽ റിപ്പോർട്ട് ചെയ്ത ആറു കേസുകൾ മുൻ ആക്രമണങ്ങളോട് സാമ്യമുള്ളതാണെന്ന് ഡെപ്യൂട്ടി ചീഫ് വാറൻ ഡ്രീഷൽ പറയുന്നു.
ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ തുടങ്ങിയ പ്രവിശ്യകളിൽ സമാനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ പലപ്പോഴും ഇരകളെ സോഷ്യൽ മീഡിയ വഴിയാണ് ബന്ധപ്പെടുന്നത്. തുടർന്ന് പണം ആവശ്യപ്പെടുകയും തട്ടിക്കൊണ്ടുപോകൽ ഭീഷണി ഉയർത്തുകയുമാണ് പതിവ്. പ്രതികൾക്ക് പലപ്പോഴും ഇരയുടെ പേരും അവരുടെ ഫോൺ നമ്പറും വിലാസവും ബിസിനസ് വിവരങ്ങളും അറിയാമെന്ന് പൊലീസ് പറയുന്നു. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.