കാൽഗറി: വെസ്റ്റ്‌ജെറ്റും ലുഫ്താൻസയും സംയുക്തമായി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ എയർക്രാഫ്റ്റ് മെയിന്റനൻസ് ഫെസിലിറ്റി സെന്ററിന് തറക്കല്ലിട്ടു. ഫെബ്രുവരിയിൽ ജർമ്മൻ എയർക്രാഫ്റ്റ് സർവീസസ് കമ്പനിയായ ലുഫ്താൻസ ടെക്‌നിക്കുമായി(Lufthansa Technik) ചേർന്ന് എഞ്ചിൻ റിപ്പയർ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി മൾട്ടി ബില്യൺ ഡോളറിന്റെ ദീർഘകാല വാണിജ്യ കരാർ വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫെസിലിറ്റി സെന്റർ നിർമാണം. ഫെഡറൽ ഇന്നൊവേഷൻ, സയൻസ്, ഇൻഡസ്ട്രി മിനിസ്റ്റർ മെലാനി ജോളി, കാൽഗറി മേയർ ജ്യോതി ഗോണ്ടെക്, ആൽബെർട്ട ജോബ്‌സ്, ഇക്കണോമി, ട്രേഡ്, ഇമിഗ്രേഷൻ മിനിസ്റ്റർ ജോസഫ് ഷോ എന്നിവർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.
നിർമാണം പൂർത്തിയാകുമ്പോൾ ഫെസിലിറ്റി സെന്ററിൽ ഏകദേശം 50 വെസ്റ്റ്‌ജെറ്റ് ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്ക് സർവീസ് ലഭ്യമാകും. വിദേശത്ത് സർവീസ് ലഭ്യമാക്കുന്നതിന് പകരം, സ്വദേശത്ത് കാൽഗറിയിൽ തന്നെ ജെറ്റുകൾ പരിപാലിക്കാനും പരീക്ഷിക്കാനും ഫെസിലിറ്റി സെന്ററിൽ സൗകര്യമുണ്ടാകും. ഇത് പ്രവർത്തന രഹിത സമയം കുറയ്ക്കുന്നതിനും പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും ഉദ്വമനം കുറയ്ക്കുന്നതിനും സഹായിക്കും.
120 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഫെസിലിറ്റി സെന്റർ നിർമാണം 2027 ൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കും പദ്ധതിയിലൂടെ കാൽഗറിയിൽ 160 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമന്നാണ് കരുതുന്നത്.