കാൽഗറി: അമിതമായ ശബ്ദം പുറത്ത് വിടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി കാൽഗറി സർക്കാർ. ഇവരിൽ നിന്ന് പിഴ ഈടാക്കാനുള്ള നടപടികൾക്ക് തുടക്കമിടുകയാണ് ട്രാഫിക് വകുപ്പ്. വാഹനങ്ങളുടെ ശബ്ദം നിയന്ത്രിക്കുന്നതിലൂടെ നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ അറിയിച്ചു.
ഉച്ചത്തിലുള്ള വാഹനങ്ങൾ എല്ലാവരെയും ബാധിക്കുന്നുവെന്ന് ട്രാഫിക് സുരക്ഷാ ടീമിൻ്റെ തലവൻ ഇൻസ്പെക്ടർ ബ്രാഡ് ജോൺസൺ പറഞ്ഞു. ഇത് കൂട്ടായ ഉത്തരവാദിത്തമാണ്. ശരിയായ ഡ്രൈവിംഗിലൂടെയും നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവബോധത്തിലൂടെയും തെരുവുകൾ സുരക്ഷിതവും ശാന്തവുമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ശബ്ദമുണ്ടാക്കുന്ന എക്‌സ്‌ഹോസ്റ്റുകൾ, ഉച്ചത്തിലുള്ള സ്റ്റീരിയോകൾ, ആംപ്ലിഫിക്കേഷൻ ഉപകരണങ്ങൾ, ആവർത്തിച്ചുള്ളതോ നീണ്ടുനിൽക്കുന്നതോ ആയ വാഹന അലാറങ്ങൾ തുടങ്ങിയവയാണ് ശബ്ദവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നത്. ശബ്ദം വർദ്ധിപ്പിക്കുന്നതിനായി വാഹനത്തിൽ പരിഷ്‌ക്കാരങ്ങൾ വരുത്തുന്നതും വാഹന ഉടമകൾക്ക് പിഴ ചുമത്താൻ കാരണമാകും. ശബ്ദ ലംഘനങ്ങൾ കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനും കാലിബ്രേറ്റഡ് ഡെസിബൽ മീറ്ററുകൾ, ശബ്ദ സെൻസറുകൾ, ബോഡി-വോൺ ക്യാമറകൾ തുടങ്ങി നൂതന ഉപകരണങ്ങൾ ട്രാഫിക് സുരക്ഷാ ടീം ഉപയോഗിക്കുന്നുണ്ട്.