newsroom@amcainnews.com

യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്ന് ലൈവായി കണ്ട് ട്രംപ്; ദൃശ്യങ്ങൾ പുറത്തു

വാഷിങ്ടൻ: യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്ന് പ്രസിഡന്റ് ട്രംപ് തൽസമയം കാണുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. ഉന്നത ഉദ്യോഗസ്ഥരും ട്രംപിനൊപ്പമുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സാഹചര്യങ്ങൾ നിരീക്ഷിക്കാനും നടപടികൾ നിർദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷൻ റൂം എന്നറിയപ്പെടുന്നത്. ഒസാമ ബിൻലാദനെ വധിച്ച പാക്കിസ്ഥാനിലെ ഓപ്പറേഷൻ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ നിരീക്ഷിച്ചതും ഈ മുറിയിൽ ഇരുന്നാണ്.

‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന വാചകങ്ങളുള്ള ചുവന്ന തൊപ്പി ധരിച്ച ട്രംപിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവരെയും ചിത്രങ്ങളിൽ കാണാം. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരും സന്നിഹിതരായിരുന്നു. തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ആക്രമണ വിവരം ട്രംപ് പുറത്തുവിട്ടത്.

1979നുശേഷം ആദ്യമായാണ് ഇറാനിൽ യുഎസ് ആക്രമണം നടത്തുന്നത്. ആക്രമണം വിജയകരമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിൽ ഇറാൻ ചർച്ചയിലേക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവനിലയങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയാകുന്നത്.

You might also like

ന്യൂ ബ്രൺസ്‌വിക്കിൽ ഇന്ധനവില കുറഞ്ഞു; ഗ്യാസോലിൻ, ഡീസൽ നിരക്കുകളിൽ ആശ്വാസം

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഇറാൻ യുദ്ധം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ താൽക്കാലികമായി നിർത്തി കാനഡ

നികുതിവെട്ടിപ്പും വ്യാജരേഖയും വേണ്ട; കുടിയേറ്റക്കാർക്കെതിരെ സ്വീഡൻ

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ലോകം പട്ടിണിയിലേക്ക്; വിദഗ്ധർ

Top Picks for You
Top Picks for You