ഹൂസ്റ്റൺ: കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുൻപ് ഡെമോക്രാറ്റ് നഗരങ്ങളിൽ കൂടുതൽ ശക്തമായ കുടിയേറ്റ വിരുദ്ധ നടപടികൾ സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തു. ലൊസാഞ്ചലസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ തന്റെ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രതികരണമായി ഡെമോക്രാറ്റ് ഭരിക്കുന്ന നഗരങ്ങളിൽ നിന്ന് കൂടുതൽ അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ വെക്കാനും നാടുകടത്താനും ട്രംപ് ഫെഡറൽ ഇമിഗ്രേഷൻ അധികാരികൾക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
‘‘ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ പരിപാടി’’ക്ക് ലക്ഷ്യമിടുന്നതിനാണ് ട്രംപ് സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ലൊസാഞ്ചലസ്, ഷിക്കാഗോ, ന്യൂയോർക്ക് എന്നീ നഗരങ്ങളെ പ്രത്യേകം പരാമർശിച്ച അദ്ദേഹം, ഈ നഗരങ്ങൾ ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാണെന്നും അവിടെ നിയമവിരുദ്ധ കുടിയേറ്റക്കാരെ വോട്ട് അടിത്തറ വികസിപ്പിക്കാനും തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടത്താനും ഉപയോഗിക്കുന്നു എന്നും ആരോപിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ നിയമനടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ പ്രധാന ശിൽപ്പിയുമായ സ്റ്റീഫൻ മില്ലർ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ പ്രതിദിനം കുറഞ്ഞത് 3,000 പേരെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ടെന്ന് വെളിപ്പെടുത്തി. ട്രംപിന്റെ ആദ്യ ടേമിൽ ഇത് ഏകദേശം 650 ആയിരുന്നുവെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ഈ കടുത്ത നടപടികൾ രാജ്യത്തെ ഹോട്ടൽ, കൃഷി, വിനോദ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ട്രംപ് പങ്കുവെച്ചു. ഈ മേഖലകളിൽ നിന്നുള്ള ഉടമകൾ തന്റെ കുടിയേറ്റ വിരുദ്ധ നയം കാരണം നല്ല തൊഴിലാളികളെ നഷ്ടപ്പെടുന്നു എന്ന് അറിയിച്ചതിനെത്തുടർന്ന്, താൽക്കാലികമായി ഈ മേഖലകളിലെ അറസ്റ്റുകൾ നിർത്തിവെക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
അതേസമയം, പ്രതിഷേധക്കാരെ നേരിടാൻ ട്രംപ് സൈന്യത്തെ ഉപയോഗിച്ച രീതിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് വാഷിങ്‌ടനിൽ നടന്ന പരേഡിൽ പ്രതിഷേധക്കാർ ‘നോ കിങ്സ്’ എന്ന പേരിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. വൈകുന്നേരം വരെ പ്രകടനങ്ങൾ തുടർന്നതിനെത്തുടർന്ന് ലൊസാഞ്ചലസിലും പോർട്ട്‌ലാൻഡിലും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന പ്രതിഷേധത്തിൽ വെടിവയ്പ്പുണ്ടാവുകയും ഒരാൾ മരിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കേണ്ടത് അത്യാവശ്യമാണെന്ന് ട്രംപ് വാദിച്ചെങ്കിലും സംസ്ഥാന, പ്രാദേശിക അധികാരികൾ ഇതിനെ എതിർത്തു.