വാഷിങ്ടൻ: ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ‘‘ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു! എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണം’’ – ട്രംപ് പറഞ്ഞു.
ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വൈകുന്നതിനു മുൻപ് ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നും കാനഡയിൽ നടന്നുകൊണ്ടിരിക്കുന്ന ജി 7 യോഗത്തിൽ സംസാരിക്കവെ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇറാൻ ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവരുടെ മേൽ പതിക്കുമെന്നും ഇറാനു ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ട ജി 7 പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.