ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ എൻഐഎ അറസ്റ്റ് ചെയ്തു. മോത്തി റാം ജാട്ട് എന്നയാളാണ് ഡൽഹിയിൽ അറസ്റ്റിലായത്. മോത്തി റാം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയിരുന്നെന്നും 2023 മുതൽ ദേശീയ സുരക്ഷയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചിരുന്നെന്നും ഭീകരവിരുദ്ധ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
‘‘മോത്തി റാം ജാട്ട് ചാരവൃത്തിയിൽ സജീവമായിരുന്നു. 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഓഫിസർമാരുമായി പങ്കുവച്ചിരുന്നു. വിവിധ മാർഗങ്ങളിലൂടെ പാക്കിസ്ഥാനിൽ നിന്ന് ഇയാൾക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഏജൻസി കണ്ടെത്തിയിട്ടുണ്ട്’’ – പ്രസ്താവനയിൽ പറയുന്നു.
മോത്തി റാം ജാട്ടിനെ ഡൽഹിയിലെ പട്യാല ഹൗസ് കോടതി ജൂൺ 6 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.