തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ് നീതുവിന്റെ 9 വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ അന്വേഷണ റിപ്പോർട്ട്. കൊഴുപ്പു നീക്കൽ ശസ്ത്രകിയ നടത്താൻ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്നും ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നൽകിയ റിപ്പോർട്ടിൽ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ത്വക്ക്, പല്ല്, ചികിത്സകൾക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാൽ ഇതു കണക്കിലെടുക്കാതെ നടത്തിയ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കിടെ നീതുവിന് ഹൃദയാഘാതം സംഭവിച്ചതും 9 വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ശസ്തക്രിയയിൽ ഡോക്ടർക്കു പാളിച്ചയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപ് നീതുവിനെ ഡിസ്ചാർജ് ചെയ്തു. പിന്നീട് രക്തസമ്മർദ നില താളം തെറ്റിയ നിലയിൽ എത്തിയ നീതുവിന് തുടർചികിത്സ നൽകുന്നതിൽ കാലതാമസം ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. നീതുവിന്റെ ഭർത്താവ് പത്മജിത്ത് നൽകിയ പരാതിയിലാണ് ഡിഎംഒ പൊലീസിന് റിപ്പോർട്ട് നൽകിയത്. നേരത്തേയും ഇത്തരം ശസ്ത്രക്രിയകൾ ക്ലിനിക്കിൽ നടന്നതായും റിപ്പോർട്ടിലുണ്ട്. ശസ്ത്രക്രിയ നടന്ന തമ്പുരാൻ മുക്കിലെ ക്ലിനിക്ക് പ്രവർത്തിപ്പിച്ചിരുന്നത് പേട്ടയിലെ വിലാസവും രേഖകളും ഉപയോഗിച്ചാണ്. തമ്പുരാൻ മുക്കിലെ സ്ഥാപനത്തിന് റജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.