ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. ഓപ്പറേഷനിൽ 3 ഭീകരരെ വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വെടിവയ്പ്പുണ്ടായതെന്ന് സംഭവത്തെക്കുറിച്ച് അറിയാവുന്ന പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.
വനത്തിൽ 2-3 ഭീകരർ ഉണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ തുടങ്ങിയ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഷോപ്പിയാനിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഭീകരർക്ക് പഹൽഗാം ആക്രമണവുമായി പങ്കുണ്ടോ എന്ന് വ്യക്തമല്ല.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും പുറത്തുവിട്ടു.