newsroom@amcainnews.com

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ കാലയളവ് ഇളവ് ചെയ്തത് വിട്ടയയ്ക്കണമെന്ന് ഗവർണർക്ക് മന്ത്രിസഭയുടെ ശുപാർശ; മോചിപ്പിക്കാനുള്ള തീരുമാനം അതിവേഗത്തിൽ, മുൻഗണനകൾ ലംഘിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് (42) ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിലിൽനിന്നു വിട്ടയയ്ക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് മുൻഗണനകൾ ലംഘിച്ചെന്ന് ആക്ഷേപം. അർഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. മോചന ശുപാർശ ഒറ്റ മാസം കൊണ്ടാണ് ആഭ്യന്തരവകുപ്പ് വഴി മന്ത്രിസഭാ യോഗത്തിൽ എത്തിയത്. 20 വർഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകൾ ഉൾപ്പെടെ ജയിലിൽ തുടരുന്നുണ്ട്. ഇവരെയൊന്നും പരിഗണിച്ചിട്ടില്ല.

ഷെറിന്റെ ശിക്ഷയിളവ് കണ്ണൂർ ജയിൽ ഉപദേശകസമിതി ശുപാർശ ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ജയിൽ ഡിജിപി വഴി ആഭ്യന്തര വകുപ്പിലൂടെ മന്ത്രിസഭയിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോൾ പ്രതികളുടെ ജയിലിലെ പ്രവർത്തനങ്ങളും പരിഗണിക്കാറുണ്ട്. എന്നാൽ താമസിച്ച ജയിലുകളിലെല്ലാം ഷെറിൻ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങളൊന്നും പരിഗണിച്ചില്ല. മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചാൽ മാത്രമേ ഷെറിൻ ജയിൽമോചിതയാകൂ.

25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ഷെറിന് മോചനം നൽകാനുള്ള തീരുമാനം ഉണ്ടായത്. പൂജപ്പുര, വിയ്യൂർ, നെട്ടുകാൽത്തേരി ജയിലുകളിലെ ഉപദേശക സമിതികൾ രണ്ട് തവണയായി നൽകിയ ശുപാർശകളിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും ഷെറിന് അനുകൂലമായിരുന്നു. ചില മന്ത്രിമാരുടെ പിന്തുണ ഷെറിന് കിട്ടിയതാണ് മോചനം വേഗത്തിലാകാൻ കാരണമെന്നാണ് ആക്ഷേപം. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകൻ ബാസിത് അലിയെ നല്ലനടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ മോചനത്തിനായി പരിഗണിച്ചില്ല.

അതേസമയം, ഷെറിൻ മാനസാന്തരപ്പെട്ടെന്നും ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാർശ ചെയ്തതെന്നും കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതി അംഗം എം.വി.സരള പറഞ്ഞു. ഉപദേശകസമിതി പ്രത്യേക പരിഗണനയൊന്നും ഷെറിന് നൽകിയിട്ടില്ല. മോചിപ്പിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പൊലീസും കണ്ടെത്തിയെന്നും എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണരുതെന്നും എം.വി.സരള പറഞ്ഞു. സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളിൽ ഏറ്റവും കൂടുതൽ പരോൾ ലഭിച്ചവരിൽ ഒരാൾ ഷെറിനാണ്. പലപ്പോഴായി ഒരു വർഷത്തിലേറെ സമയം ഇവർ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിൻ. പിന്നീട് തൃശൂർ വിയ്യൂർ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കു മാറ്റി. 2 വർഷം മുൻപ് കണ്ണൂർ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.

2009 നവംബർ 8നു രാവിലെയാണ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ (66) കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മകൻ ബിനു പീറ്റർ കാരണവർ, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ അന്ന കാരണവർ എന്നിവരുടെ പേരിൽ കാരണവർ ആദ്യം റജിസ്റ്റർ ചെയ്ത ആധാരം റദ്ദ് ചെയ്തതിലുള്ള വിരോധം മൂലം ഷെറിൻ മറ്റു പ്രതികളായ ബാസിത് അലി, നിധിൻ, ഷാനു റഷീദ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മൂന്നുപേരും ഇപ്പോഴും ജയിലിലാണ്.

35 വർഷം ന്യൂയോർക്കിൽ ജോലിചെയ്ത ഭാസ്‌ക്കര കാരണവരുടെ ഇളയമകനായ ബിനുവിന്റെ ഭാര്യയായിരുന്നു പത്തനാപുരം സ്വദേശിനിയായ ഷെറിൻ. അന്ന് ഐജിയായിരുന്ന വിൻസൺ എം.പോളിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കാരണവരുടെ മക്കളായ ബിജു, ബെറ്റ്സി, ബിനു എന്നിവർ അമേരിക്കയിലായിരുന്നു. കേസിൽ അറസ്റ്റിലായ ഷെറിന് 2010 ജൂണിൽ മാവേലിക്കര അഡീഷനൽ സെഷൻസ് അതിവേഗ കോടതി മൂന്നു ജീവപര്യന്തം തടവാണ് വിധിച്ചത്.

ഷെറിൻ ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതാവസാനം വരെയുള്ള തടവാണെങ്കിലും 14 വർഷം ജയിലിൽ കഴിഞ്ഞാൽ ഇളവു നൽകുന്ന കാര്യം സർക്കാരിനു പരിഗണിക്കാം. ഷെറിൻ 14 വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയതിനെ തുടർന്ന് ജയിൽ ഉപദേശക സമിതി, വിട്ടയയ്ക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

You might also like

യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ലഗേജ് പാക്കിംഗിൽ പാലിക്കേണ്ട സുപ്രധാന നിർദ്ദേശങ്ങൾ

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

Rashford bids farewell to Barça: Returns to Manchester United

ബാഴ്‌സയോട് യാത്രപറഞ്ഞ് റാഷ്‌ഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ മടങ്ങുന്നു

ടൊറൻ്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്: സുരക്ഷ ശക്തമാക്കി

India-US Strategic Partnership Strengthened Through Indian Diaspora: Ambassador Vinay Mohan Kwatra

ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു: അംബാസഡർ വിനയ് മോഹൻ ക്വാത്ര

Top Picks for You
Top Picks for You