ഖാർത്തും: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെ കഴിഞ്ഞ ദിവസമാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരേയും ബോംബാക്രമണം ഉണ്ടായിരുന്നു.
2023 ഏപ്രിൽ മുതലാണ് സുഡാനീസ് സൈനിക – അർധസൈനിക വിഭാഗങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഏത് കക്ഷിയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ദാർഫർ പ്രദേശത്തിന്റെ പടിഞ്ഞാറൻ മേഖലയിലധികവും ആർ.എസ്.എഫ് പിടിച്ചെടുത്തിരുന്നു. നോർത്ത് ദാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷർ മേഖലയിൽ ആർ.എസ്.എഫ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. എൽ ഫാഷറിൽ ആരോഗ്യ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വ്യപകമാണെന്നും ശസ്ത്രക്രിയ സൗകര്യമുള്ള ഒരേയൊരു പൊതു ആശുപത്രിയായിരുന്നു സൗദി ഹോസ്പിറ്റലെന്നും അതാണ് ബോംബാക്രമണത്തിൽ ഇല്ലാതായതെന്നും മെഡിക്കൽ ചാരിറ്റി ഡോക്ടർമാർ പറഞ്ഞു.
രാജ്യത്തുടനീളമുള്ള 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇരുസേനകളുടെയും യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ കുടിയൊഴിപ്പിക്കപ്പെടുകയും രാജ്യത്തെ പകുതിയിലധികം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്. ഖാർത്തൂമിലെ സൈനിക തലസ്ഥാനത്ത് അർധസൈനിക സേന ഏർപ്പെടുത്തിയ ഉപരോധം സൈന്യം തകർത്തതോടെയാണ് എൽ ഫാഷർ മേഖലയിലെ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്.