പ്രവിശ്യാ സ്വയംഭരണത്തെച്ചൊല്ലിയുള്ള ചർച്ച ശക്തമാകുന്നതിനിടെ ഭൂരിഭാഗം ആൽബർട്ട ജനതയും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രവിശ്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നടത്തിയ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സർവേയിലാണ് വേർപിരിയൽ വാദത്തേക്കാൾ ഐക്യത്തിനാണ് മുൻഗണനയെന്ന കണ്ടെത്തൽ. നിലവിൽ ഒരു ഹിതപരിശോധന നടക്കുകയാണെങ്കിൽ സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും കാനഡയിൽ തുടരാൻ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോൾ, 29 ശതമാനം പേർ മാത്രമാണ് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടിനെ പിന്തുണച്ചത്.
സാമ്പത്തികവും പ്രായോഗികവുമായ കാരണങ്ങളാണ് കാനഡയ്‌ക്കൊപ്പം നിൽക്കാൻ ആൽബർട്ടക്കാരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഫെഡറൽ സർക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി മൂലം വേർപിരിയലിനെ അനുകൂലിക്കുന്നവർ പ്രവിശ്യയിലെ വിഭവങ്ങളിൽ പൂർണ്ണ നിയന്ത്രണം വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയാൽ പകുതിയിലധികം പേരും പ്രവിശ്യ വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു. കൂടാതെ, ഭാവിയിൽ അമേരിക്കയുമായി ലയിക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക സമ്മർദ്ദമുണ്ടാകുമെന്ന ഭയവും ജനങ്ങൾക്കിടയിലുണ്ട്.







