ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര കരാറിൽ നിലപാട് കടുപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യ യുഎസുമായി നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്നും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ വീട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യയുടെ താൽപര്യം മുൻനിർത്തി ഒരു വ്യാപാര കരാറിനായി ശ്രമം തുടരുകയാണ്. അതേസമയം നമ്മുടെ കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും, തൊഴിലാളികളുടെയും, ക്ഷീര കർഷകരുടെയും താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യില്ല. നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ കരാറാണ് ആഗ്രഹിക്കുന്നത്’’. 2025 ഉദ്യോഗ് സമാഗമത്തിൽ പങ്കെടുക്കവേ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. മത്സ്യബന്ധന മേഖലകൾക്ക് യുഎസിൽ ഉയർന്ന തീരുവ ഈടാക്കുന്നതുമൂലം റഷ്യ പോലുള്ള പുതിയ വിപണികൾ ഇന്ത്യ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര കരാറിനായ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകളാണ് പൂർത്തിയാക്കിയത്.







