വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിമരുന്ന് കേസിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് നീളുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പേരമ്പ്ര ബിആർസിയിലെ അധ്യാപികയും കൂട്ടോത്ത് സ്വദേശിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് പുതുതായി പിടിയിലായത്. മുൻപ് അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്എഐടി സംഘം നീഷ്മയെ കസ്റ്റഡിയിലെടുത്തത്.
വടകര റൂറൽ എസ്പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ തുടർനടപടികൾ സ്വീകരിക്കുന്നത്. ലഹരിശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകളെ തുടർന്നാണ് പ്രത്യേക ടീമിനെ അന്വേഷണത്തിനായി നിയോഗിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇവർ ലഹരി മാഫിയയുമായി പ്രധാനമായും ആശയവിനിമയം നടത്തിയിരുന്നത്. ആവശ്യക്കാരെ നേരിൽ കാണാതെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് ഇവർ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.







