കോഴിക്കോട് വടകരയിൽ ഉയർന്നുവന്ന ലഹരിമരുന്ന് ഇടപാടിൽ പങ്കാളികളായ അധ്യാപകർക്കെതിരെ കടുത്ത നടപടി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ അധ്യാപികയും കുറാച്ചുണ്ട് സ്വദേശിയുമായ കാവ്യയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ കായിക അധ്യാപികയായ കീർത്തനയെ അറസ്റ്റിന് തൊട്ടുപിന്നാലെ നേരത്തെ പിരിച്ചുവിട്ടിരുന്നു. ലഹരിമരുന്ന് വാങ്ങുന്നവരിൽ നിന്ന് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചിരുന്നത്. പണം കൈമാറിക്കഴിഞ്ഞാൽ ലഭിക്കുന്ന ലൊക്കേഷനുകളിൽ മറ്റൊരു വ്യക്തി വഴിയാണ് സംഘം എം.ഡി.എം.എ എത്തിച്ചിരുന്നത്. കഴിഞ്ഞ മാസം വടകര സ്വദേശിയായ ഒരാൾ പിടിയിലായതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് ഈ അധ്യാപികമാരുടെ ഇടനിലക്കാരെന്ന പങ്കിലേക്ക് വഴിവെച്ചത്.
വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താനും അധ്യാപക പരിശീലനങ്ങൾ സംഘടിപ്പിക്കാനും ചുമതലപ്പെട്ടവർ തന്നെ ലഹരി മാഫിയയുടെ ഭാഗമായി മാറിയത് വൻ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മുൻപ് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ സുംബ ഡാൻസ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അറസ്റ്റിലായ കീർത്തന. ഈ കേസിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ലഹരിസംഘവുമായി ബന്ധം പുലർത്തിയ മറ്റ് വ്യക്തികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും വിപുലമാക്കിയിട്ടുണ്ട്.







