ഫാര്‍മ മേഖലയ്ക്കും താരിഫ് ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200 ശതമാനത്തിന് മുകളില്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യു എസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മിക്ക മരുന്നുകള്‍ക്കും ഡ്യൂട്ടി ഫ്രീ പ്രവേശനം ലഭിച്ചിരുന്നു. ഇത് എടുത്തുകളഞ്ഞുകൊണ്ടുള്ള പുതിയ താരിഫ് നയമാണ് ട്രംപ് ഭരണകൂടം ആവിഷ്‌കരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ പുതിയ നീക്കം ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുഎസിലേക്ക് ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന രണ്ട് പ്രധാന രാജ്യങ്ങളായ ഇന്ത്യയും ചൈനയും തിരിച്ചടി നേരിടും. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ താരിഫുകള്‍ മരുന്ന് കമ്പനികളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.







