വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഹമാസ് ഇന്ന് രണ്ട് മൃതദേഹങ്ങളാണ് ഇസ്രയേലിന് കൈമാറിയത്. കൈമാറിയ മൃതദേഹങ്ങള്‍ ഇസ്രയേല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ പൊതുജനങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഇസ്രയേല്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങളാണ് പുതിയതായി നല്‍കിയതെന്ന രീതിയില്‍ ഹമാസ് കബളിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചത്. ഇതോടെ ഹമാസ് മൃതദേഹ കൈമാറ്റം നിര്‍ത്തിവെച്ചിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൈമാറാന്‍ ഹമാസ് തയ്യാറായത്. 11 ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടിയാണ് ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്നത്. അതേസമയം, ഗാസയിലെ സ്ഥിതിഗതികള്‍ ഖത്തറും അമേരിക്കയും സസൂക്ഷ്മം വിലയിരുത്തി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഖത്തര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. സമാധാനം നിലനിര്‍ത്തുന്നതിനായി ഊര്‍ജിതമായ ശ്രമങ്ങള്‍ ആവശ്യമാണെന്നാണ് ഇരു രാജ്യങ്ങളുടെയും വിലയിരുത്തല്‍.







