ലോകകപ്പിനെ നെഞ്ചിലേറ്റാനൊരുങ്ങി ലോകം. ചരിത്രത്തിലാദ്യമായി കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ മൂന്ന് വ്യത്യസ്ത നഗരങ്ങളിലാണ് നടക്കുന്നത്. ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംഗീതവും സംസ്കാരവും സമന്വയിക്കുന്ന ദൃശ്യവിരുന്നാണ് ഫിഫ ആരാധകർക്കായി കാത്തുവെച്ചിരിക്കുന്നത്.
മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ആദ്യ ഉദ്ഘാടന ചടങ്ങ് നടക്കുക. ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. പ്രശസ്ത പോപ്പ് താരം ഷക്കീരയാണ് ചടങ്ങിലെ പ്രധാന ആകർഷണം. നൈജീരിയൻ താരം ബേണ ബോയ്ക്കൊപ്പം ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ ഷക്കീര വേദിയിൽ അവതരിപ്പിക്കും. കൊളംബിയൻ ഗായകൻ ജെ ബാൽവിൻ, ദക്ഷിണാഫ്രിക്കൻ താരം ടൈല എന്നിവർക്ക് പുറമെ മെക്സിക്കോയുടെ സ്വന്തം സംഗീത പ്രതിഭകളായ അലക്സാൻഡ്രോ ഫെർണാണ്ടസ്, ലീല ഡൗൺസ്, ബെലിൻഡ, ഡാനി ഓഷ്യൻ, പ്രശസ്ത ബാൻഡായ മന, ലോസ് ഏഞ്ചലസ് അസുലെസ് എന്നിവരും മെക്സിക്കോയിലെ വേദിയിൽ അണിനിരക്കും.
ടൊറൻ്റോയിൽ നടക്കുന്ന രണ്ടാമത്തെ ഉദ്ഘാടന ചടങ്ങിലും വൻ താരനിരയാണ് അണിനിരക്കുന്നത്. അലാനിസ് മോറിസെറ്റ്, അലസിയ കാര, മൈക്കൽ ബൂബ്ലെ, ജെസ്സി റെയീസ്, ഇല്യാന, വെജിഡ്രീം, വില്യം പ്രിൻസ്, നോറ ഫത്തേഹി, സഞ്ജോയ് എന്നിവർ കാനഡയിലെ വേദിയെ സംഗീതസാന്ദ്രമാക്കും. അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ നടക്കുന്ന മൂന്നാമത്തെ ചടങ്ങിൽ പൂർണ്ണമായും ഹോളിവുഡ് ശൈലിയിൽ വമ്പൻ നിരയാണ് എത്തുക. അമേരിക്കയും പരാഗ്വേയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് ഈ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 19-ന് ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ചാണ് ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടം അരങ്ങേറുക.






