വിക്ടോറിയ: കഴിഞ്ഞ ദശകത്തിൽ കാനഡയിൽ ഉണ്ടായ മുങ്ങിമരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ബ്രിട്ടീഷ് കൊളംബിയയിലെ തടാകങ്ങളിലും നദികളിലുമാണെന്ന് കൊറോണേഴ്‌സ് സർവീസ് റിപ്പോർട്ട്. 2014 ജനുവരി 1 നും 2024 ഡിസംബർ 31 നും ഇടയിലുള്ള വിവരങ്ങളാണ് റിപ്പോർട്ടിനായി ശേഖരിച്ചത്. അബദ്ധത്തിൽ സംഭവിച്ച മുങ്ങിമരണങ്ങൾ ഏറെയും ബ്രിട്ടീഷ് കൊളംബിയയിലാണ്.
പത്ത് വർഷത്തെ കാലയളവിൽ, ബീസിയിലെ നദികളിലുണ്ടായ മുങ്ങിമരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ഫ്രേസർ നദിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2014 നും 2024 നും ഇടയിൽ 53 പേരാണ് ഫ്രേസർ നദിയിൽ മുങ്ങിമരിച്ചത്. തോംസൺ നദിയിൽ 11 പേരും സിമിൽക്കമീൻ നദിയിൽ എട്ട് പേരും മുങ്ങിമരിച്ചു. ഒകനാഗൻ ലേക്ക്(28), ഹാരിസൺ ലേക്ക്(12), കലാമാൽക്ക കൂട്ട്‌നി, ഒസോയൂസ് ലേക്ക്(6) എന്നിവയാണ് മുങ്ങിമരണങ്ങൾ ഏറ്റവും കൂടുതൽ സംഭവിച്ച തടാകങ്ങളും കുളങ്ങളും. 2014 നും 2023 നും ഇടയിൽ അപകടത്തിൽപ്പെട്ടുണ്ടായ മുങ്ങിമരണങ്ങളിൽ 40 ശതമാനവും മദ്യവും മയക്കുമരുന്നുപയോഗവും കാരണമായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം, 2024 ൽ പ്രവിശ്യയിൽ 98 മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023 ൽ 119 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024ൽ റിപ്പോർട്ട് ചെയ്ത മുങ്ങിമരണങ്ങളിൽ 70 ശതമാനവും പുരുഷന്മാരായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂൺ മുതൽ സെപ്തംബർ വരെയുള്ള സമ്മർ സീസണിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ(53 ശതമാനം) റിപ്പോർട്ട് ചെയ്യപ്പെട്ടത്.