കാനഡയിലെ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക അന്തരം വീണ്ടും വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. ഓഹരി വിപണിയിലെ മുന്നേറ്റവും തൊഴിൽ വിപണിയിലെ മാന്ദ്യവുമാണ് ഈ വിടവ് കൂടിയതിൻ്റെ പ്രധാനകാരണം. ഉയർന്ന വരുമാനമുള്ള 40% കുടുംബങ്ങളും താഴ്ന്ന വരുമാനമുള്ള 40% കുടുംബങ്ങളും തമ്മിലുള്ള വരുമാന വ്യത്യാസം 46.7 ശതമാനമായി ഉയർന്നു. മുൻവർഷം ഇത് 46.4 ശതമാനമായിരുന്നു.
കാനഡയിലെ ആകെ സമ്പത്തിന്റെ 65.7 ശതമാനവും കൈവശം വെച്ചിരിക്കുന്നത് 20% സമ്പന്ന കുടുംബങ്ങളാണ്. ഇവരുടെ ശരാശരി ആസ്തി 3.5 മില്യൺ ഡോളറാണ്. രാജ്യത്തെ 40% വരുന്ന സാധാരണക്കാരുടെ കൈവശം ആകെ സമ്പത്തിന്റെ വെറും 3 ശതമാനം മാത്രമാണുള്ളത്. ഇവരുടെ ശരാശരി ആസ്തി 81,650 ഡോളർ മാത്രമാണ്. കുറഞ്ഞ വരുമാനമുള്ളവരുടെ ശമ്പളത്തിൽ ഉണ്ടായ വർധനവ് രാജ്യത്തെ പൊതുവായ ശരാശരി വർദ്ധനവിനേക്കാൾ താഴെയായിരുന്നു. പലിശ നിരക്കുകളിൽ വന്ന കുറവ് കാരണം ചെറുകിട സമ്പാദ്യങ്ങളിൽ നിന്നുള്ള വരുമാനം കുറഞ്ഞു. എന്നാൽ ഓഹരി വിപണിയിലെ നേട്ടങ്ങൾ വൻകിട നിക്ഷേപകർക്ക് ഗുണകരമായി.
കാനഡയിലെ പല കുടുംബങ്ങളും പ്രതിമാസ ബില്ലുകളും കടങ്ങളും വീട്ടാൻ പ്രയാസപ്പെടുന്നതായി എം.എൻ.പി (MNP Ltd) നടത്തിയ സർവ്വേ വ്യക്തമാക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം കാരണം പലരും വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ മടിക്കുകയാണ്. സമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കനേഡിയൻ പൗരന്മാർ ചെലവുകൾ കുറയ്‌ക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും സാധാരണക്കാർക്ക് മുന്നോട്ടുള്ള യാത്ര കഠിനമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.







