സെൻട്രൽ ടെക്സസിലുണ്ടായ കനത്ത പ്രളയത്തിൽ രണ്ട് പേർ മരിച്ചതായി ഗവർണർ ഗ്രെഗ് അബട്ട് അറിയിച്ചു. കംഫർട്ട് നഗരത്തിന് സമീപം ആർവി (RV) വാഹനം വെള്ളപ്പാച്ചിലിൽ ഒഴുക്കിപ്പോയാണ് ഒരാൾ മരിച്ചത്. ഉവാൽഡെയിൽ വെളളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് 74 വയസ്സുള്ള വയോധികൻ മരിച്ചു. റോഡിലെ പ്രളയജലത്തിലൂടെ വാഹനം ഓടിക്കുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ഉവാൽഡെയ്ക്ക് വടക്ക് പ്രളയജലത്തിൽ ഒരു വാഹനം ഒഴുകിനടക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ദുരന്തനിവാരണ സേനാംഗങ്ങൾ ബോട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കാർ ഡ്രൈവർ മരിച്ചതായി സ്ഥിരീകരിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.







