റോയൽ കരീബിയൻ ക്രൂയിസിലെ 140 ലധികം പേർക്ക് ദഹനസംബന്ധമായ അസുഖം ബാധിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ജൂലൈ 11 ന് നാവിഗേറ്റർ ഓഫ് ദി സീസിൽ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തു. 134 യാത്രക്കാർക്കും ഏഴ് ക്രൂ അംഗങ്ങൾക്കും രോഗബാധ റിപ്പോർട്ട് ചെയ്തതായി സിഡിസി വെസൽ സാനിറ്റേൻ പ്രോഗ്രാം(VSP) പത്രക്കുറിപ്പിൽ അറിയിച്ചു. നോറോവൈറസ് ബാധയാണോയെന്ന് സംശയമുണ്ട്. ക്രൂയിസിൽ 3,914 യാത്രക്കാരും 1,266 ജീവനക്കാരും ഉണ്ടായിരുന്നു.
ഏഴ് ദിവസത്തെ യാത്രയ്ക്കായി പുറപ്പെട്ടതാണ് ക്രൂയിസ്. ജൂലൈ 4ന് ലോസ് ഏഞ്ചൽസിൽ നിന്ന് പുറപ്പെട്ട് മെക്‌സിക്കോയിൽ എത്തിച്ചേർന്നതായി ക്രൂയിസ് ട്രാക്കിംഗ് സൈറ്റായ ക്രൂയിസ്മാപ്പർ റിപ്പോർട്ട് ചെയ്യുന്നു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെ ക്രൂയിസ് ലോസ് ഏയ്ഞ്ചൽസിലേക്ക് മടങ്ങി.
സിഡിസിയുടെ നിർദ്ദേശപ്രകാരം, കപ്പലിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. അസുഖബാധിതരായ യാത്രക്കാർക്ക് കപ്പലിൽ തന്നെ ആവശ്യമായ വൈദ്യസഹായം നൽകിയതായും ഭൂരിഭാഗം പേരുടെയും നില തൃപ്തികരമാണെന്നും റോയൽ കരീബിയൻ വക്താവ് അറിയിച്ചു.