ഓട്ടവ: കാനഡയിൽ ഈ വർഷം വീടുകളുടെ വില 4% വർധിക്കുമെന്ന് സർവേ റിപ്പോർട്ട്. അവധിക്കാല ഭവന വിപണിയിൽ ശരാശരി വീടുകളുടെ വില 6,52,808 ഡോളർ ആയി ഉയരുമെന്ന് റോയൽ ലെപേജിന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അവധിക്കാലത്ത് വിനോദ മേഖലയിൽ വീടുകളുടെ ആവശ്യം, ലഭ്യമായ പ്രോപ്പർട്ടികളേക്കാൾ കൂടുതലായി തുടരുന്നതിനാലാണ് ഈ പ്രതിസന്ധി.
ദേശീയതലത്തിൽ ഓരോ പ്രവിശ്യാ വിപണിയിലും വില വർധന ഉണ്ടാകുമെന്നും സർവേ കണ്ടെത്തി. അറ്റ്ലാന്റിക് കാനഡയിൽ വീടുകളുടെ വില 8% വർധിച്ച് ശരാശരി 498,852 ഡോളറിൽ എത്തും. അതേസമയം, ആൽബർട്ടയിലും ബ്രിട്ടിഷ് കൊളംബിയയിലും 2% വീതം വർധിച്ച് ശരാശരി വില യഥാക്രമം 13 ലക്ഷം ഡോളറും 951,762 ഡോളറുമാകും. സർവേ പ്രകാരം, വിനോദ ഭവനം സ്വന്തമാക്കാൻ ഏറ്റവും ചെലവേറിയ പ്രവിശ്യ ആൽബർട്ടയാണ്.
ഒന്റാരിയോയിൽ ശരാശരി അവധിക്കാല ഭവന വില 1% വർധിച്ച് 6,47,107 ഡോളറാകുമെന്നും മാനിറ്റോബയിലും സസ്‌കാച്വാനിലും 4.5% വർധനയോടെ 310,052 ഡോളർ രേഖപ്പെടുത്തുമെന്നും സർവേ പറയുന്നു.