കൽപ്പറ്റ: സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് എതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. അർബൻ ബാങ്കിലെ നിയമനങ്ങൾക്കായി എംഎൽഎ പണം വാങ്ങിയെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ് വിജിലൻസ് ഡയറക്ടർക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് ഐസി ബാലകൃഷ്ണൻ എംഎൽഎ കത്ത് നൽകിയിരുന്നുവെന്ന് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് മുൻ ചെയർമാൻ ഡോ. സണ്ണി ജോർജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ കത്ത് കിട്ടി എന്നത് സത്യമാണെന്നും 2021ൽ ബാങ്ക് ചെയർമാനായിരുന്ന ഡോ. സണ്ണിയും വെളിപ്പെടുത്തിയിട്ടുണ്ട്.
സാധാരണ ഗതിയിൽ ഭരണസമിതിയുടെ പാർട്ടി ഏതാണോ അവരിൽ നിന്ന് ഇത്തരത്തിൽ ശുപാർശ ലഭിക്കാറുണ്ട്. എന്നാൽ, ശുപാർശ പ്രകാരമല്ല നിയമനം നടന്നതെന്നും മുൻ ബാങ്ക് ചെയർമാൻ പറഞ്ഞു. അതേസമയം, ഐസി ബാലകൃഷ്ണൻ ശുപാർശ കത്ത് നൽകിയ കുടുംബവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും അർബൻ ബാങ്ക് ജോലി തരാൻ തയ്യാറായിരുന്നില്ലെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. ജോയിൻറ് രജിസ്ട്രാറുടെ അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും ബാങ്ക് ജോലി തന്നിരുന്നില്ല. ഇതോടെയാണ് എംഎൽഎ ഐസി ബാലകൃഷ്ണനെ സമീപിച്ചത്. കോൺഗ്രസ് പ്രവർത്തകൻ ആയതുകൊണ്ടാണ് ഐസി ബാലകൃഷ്ണനെ സമീപിച്ചത്. സാമ്പത്തിക ഇടപാടുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മകൾക്ക് ജോലി ലഭിച്ചത് ശുപാർശ നൽകിയ ഒഴിവിൽ അല്ല എന്നും നേരത്തെ പറഞ്ഞിട്ടുണ്ട്.