കാനഡയിൽ നിന്നും ആൽബർട്ട പ്രവിശ്യയെ വേർപെടുത്തണമെന്ന ആവശ്യവുമായി പ്രവർത്തിക്കുന്ന ‘സ്റ്റേ ഫ്രീ ആൽബർട്ട’ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അമേരിക്കയിലെ അരിസോണയിൽ പ്രത്യേക ഒപ്പുശേഖരണ പരിപാടി നടത്താൻ ഒരുങ്ങുന്നു. ശീതകാലം ചെലവഴിക്കാൻ അരിസോണയിലെത്തിയ ആൽബർട്ടൻ സ്വദേശികളെ (സ്നോബേർഡ്സ്) ലക്ഷ്യമിട്ടാണ് ഈ വാരാന്ത്യത്തിൽ യുമയിലെ മാർത്താസ് ഗാർഡൻസ് ഡേറ്റ് ഫാമിൽ വെച്ച് പരിപാടി നടക്കുന്നത്. ഫെബ്രുവരി 21-ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ചടങ്ങിൽ, അൽബർട്ട ഒരു സ്വതന്ത്ര രാഷ്ട്രമാകണമെന്ന പ്രമേയത്തിന്മേലുള്ള റഫറണ്ടം ഹർജിയിലാണ് ഒപ്പുകൾ ശേഖരിക്കുക.
നിലവിൽ ആൽബർട്ടയ്ക്ക് പുറത്തുവെച്ച് ഒപ്പുശേഖരണം നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് ഇലക്ഷൻസ് ആൽബർട്ട വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹർജിയിൽ ഒപ്പിടുന്നവർ 18 വയസ്സ് തികഞ്ഞ കനേഡിയൻ പൗരന്മാരും ആൽബർട്ടയിലെ സ്ഥിരതാമസക്കാരുമായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ ഒപ്പുശേഖരണം നടത്തുന്ന സന്നദ്ധപ്രവർത്തകർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തവരും തിരിച്ചറിയൽ രേഖകൾ കൈവശമുള്ളവരുമായിരിക്കണമെന്നും അധികൃതർ അറിയിച്ചു. വിദേശമണ്ണിലിരുന്ന് സ്വന്തം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്ന് മുൻ ആൽബർട്ട പ്രീമിയർ ജേസൺ കെന്നി ഇതിനോടകം വിമർശനം ഉന്നയിച്ചിട്ടുണ്ട്.







