ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ പോലീസ് റിപ്പോർട്ടുകൾ തയ്യാറാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് റോയൽ കാനേഡിയൻ മൗണ്ടഡ് പോലീസ്. ഇതിനായി ‘ഡ്രാഫ്റ്റ് വൺ’ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്കും. ഈ സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥർ ധരിക്കുന്ന ബോഡി ക്യാമറകളിൽ നിന്നുള്ള ഓഡിയോ ദൃശ്യങ്ങളെ വിശകലനം ചെയ്ത് സ്വയം റിപ്പോർട്ടുകൾ തയ്യാറാക്കാൻ ശേഷിയുള്ളതാണ്. പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും സമയലാഭത്തിനുമായാണ് ഓഗസ്റ്റ് വരെ നീളുന്ന ഈ പൈലറ്റ് പ്രൊജക്റ്റ് നടപ്പിലാക്കുന്നതെന്ന് ആർസിഎംപി വക്താവ് അറിയിച്ചു.
ട്രാഫിക് പിഴവുകൾ മുതൽ ഗുരുതര കുറ്റകൃത്യങ്ങൾ വരെയുള്ള കേസുകളിലെ പ്രാഥമിക റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിലും, കൊലപാതകം പോലുള്ള അതിഗുരുതരമായ കേസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഈ എ.ഐ റിപ്പോർട്ടുകൾ കോടതിയിലേക്ക് സമർപ്പിക്കുന്നതിൽ നിയമവിദഗ്ദ്ധരും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കൃത്രിമബുദ്ധി തയ്യാറാക്കുന്ന റിപ്പോർട്ടുകളിൽ, സൂക്ഷ്മമായ വിവരങ്ങളിൽ പിഴവുകൾ വരാൻ സാധ്യതയുണ്ടെന്നും, ഇത് പ്രതികളുടെ ജാമ്യാപേക്ഷകളെയും വിചാരണകളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, റിപ്പോർട്ടിലെ ഏത് ഭാഗമാണ് എ.ഐ നിർമ്മിച്ചതെന്നും ഏതാണ് ഉദ്യോഗസ്ഥൻ എഴുതിയതെന്നും വേർതിരിച്ചറിയാൻ പ്രതിഭാഗം അഭിഭാഷകർ ബോഡി ക്യാമറ ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കേണ്ടി വരുന്നത് കോടതി നടപടികൾ വൈകാൻ കാരണമാകുമെന്നും വിമർശനമുയരുന്നുണ്ട്.






