ആരോഗ്യ സംരക്ഷിക്കുന്നതിനായി കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാനുള്ള ക്യുബെക്ക് സർക്കാരിന്റെ പുതിയ ബിൽ ഈ ആഴ്ച നിയമമായേക്കും. ഇതോടെ പ്രവിശ്യയിലുടനീളം 16 വയസിന് താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്ക് വിൽപ്പനയ്ക്ക് വിലക്ക് വീഴും. ഭരണകക്ഷിയായ കൊയാലിഷൻ അവനീർ ക്യുബെക്കും (CAQ) ബില്ലിനെതിരെ ആദ്യം രംഗത്തുവന്ന കൺസർവേറ്റീവ് പാർട്ടിയും തമ്മിൽ ധാരണയിലെത്തിയതോടെയാണ് നിയമനിർമാണത്തിനുള്ള വഴി തെളിഞ്ഞത്. നിലവിലെ നിയമസഭാ സമ്മേളനം ജൂൺ 12-ന് അവസാനിക്കുന്നതിന് മുൻപ് ബിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നേരത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഏക അസംബ്ലി അംഗമായ മായ്തേ ബ്ലാഞ്ചെറ്റ് വെസിന ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, എനർജി ഡ്രിങ്കുകളുടെ ഉപയോഗം സംബന്ധിച്ച് ഭാവിയിൽ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ കേൾക്കാൻ അവസരമൊരുക്കുമെന്ന ഉറപ്പിലാണ് പാർട്ടി ഇപ്പോൾ തടസ്സങ്ങൾ നീക്കാൻ സമ്മതിച്ചത്. മുൻപ് എ.ഡി.എച്ച്.ഡി (ADHD) എന്ന രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതിനിടെ എനർജി ഡ്രിങ്ക് കുടിച്ച് കൗമാരക്കാരനായ സക്കറി മിറോൺ മരണപ്പെട്ടിരുന്നു. ഈ കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷമാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന ബില്ലിനോട് സഹകരിക്കാൻ കൺസർവേറ്റീവ് പാർട്ടി തീരുമാനിച്ചതെന്ന് പാർട്ടി നേതാവ് എറിക് ഡുഹൈം വ്യക്തമാക്കി.






