യു.എസ്. സെനറ്റിൽ ഒരു റിപ്പബ്ലിക്കൻ സെനറ്റർ അവതരിപ്പിച്ച പുതിയ ബിൽ പാസാകുകയാണെങ്കിൽ, നിലവിലെ H-1B വിസ പ്രോഗ്രാമിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കും. ‘എൻഡ് H-1B അബ്യൂസ് ആക്ട്’ (End H-1B Abuse Act) എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ, കർശനമായ പുതിയ നിയമങ്ങൾക്ക് കീഴിൽ പുനരാരംഭിക്കുന്നതിന് മുൻപായി, പുതിയ H-1B വിസകൾ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് പൂർണ്ണമായി നിർത്തിവെക്കാൻ നിർദ്ദേശിക്കുന്നു. കൂടാതെ, അമേരിക്കൻ തദ്ദേശീയ തൊഴിലാളികളുടെ അവസരങ്ങൾ സംരക്ഷിക്കുന്നതിനും തദ്ദേശീയരായ തൊഴിലാളികൾക്ക് കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ പകരം വെക്കുന്ന രീതി അവസാനിപ്പിക്കുന്നതിനുമായി H-1B ഹർജികൾക്ക് 1,00,000 ഡോളർ അപേക്ഷാ ഫീസ് ചുമത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. മൊണ്ടാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടിം ഷീഹിയാണ് ഈ ബിൽ സെനറ്റിൽ അവതരിപ്പിച്ചത്. നിലവിൽ ജുഡീഷ്യറി കമ്മിറ്റിയുടെ പരിഗണനയിലുള്ള ഈ നിർദ്ദേശം ഒരു കരട് ബിൽ മാത്രമാണ്, കോൺഗ്രസിന്റെ ഇരു സഭകളിലും ഇത് ഇതുവരെ ചർച്ച ചെയ്യപ്പെടുകയോ പാസാക്കുകയോ ചെയ്തിട്ടില്ല.
ബില്ലിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന് മൂന്ന് വർഷത്തെ ഈ താൽക്കാലിക വിലക്ക് തന്നെയാണ്. ഈ കാലയളവിൽ കമ്പനികൾക്ക് പുതിയ H-1B വിസകൾ നേടാനാകില്ലെങ്കിലും, നിലവിൽ വിസയുള്ളവരെ ഇത് എങ്ങനെ ബാധിക്കുമെന്നത് അന്തിമ നിയമനിർമ്മാണത്തിനും അതിൻറെ നിബന്ധനകൾക്കും അനുസരിച്ചിരിക്കും. ഫെഡറൽ കോടതി അടുത്തിടെ റദ്ദാക്കിയ ഒരു ലക്ഷം ഡോളറിന്റെ അപേക്ഷാ ഫീസ് നിയമനിർമ്മാണത്തിലൂടെ സ്ഥിരമാക്കാനും ബിൽ ലക്ഷ്യമിടുന്നു. ഇതിന് പുറമെ, നിലവിലുള്ള റാൻഡം ലോട്ടറി രീതി പൂർണ്ണമായി ഒഴിവാക്കി വേതനാടിസ്ഥാനത്തിൽ വിസ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരാനും ബില്ലിൽ നിർദ്ദേശമുണ്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴിലുടമകൾക്ക് മുൻഗണന നൽകുന്നതിലൂടെ യഥാർത്ഥ വിദഗ്ദ്ധർക്ക് വിസ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൂന്നാം കക്ഷി സ്റ്റാഫിംഗ് ഏജൻസികൾ വഴിയുള്ള നിയമനങ്ങളും (third-party staffing) ഒരേസമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രീതിയും (concurrent employment) പൂർണ്ണമായി നിരോധിക്കാനും ബിൽ ശുപാർശ ചെയ്യുന്നു.







