ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ഉന്നതതല സെമിനാറിനിടെ ഇന്ത്യയുടെ ജമ്മു കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ച തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെതിരെ ഇന്ത്യൻ നയതന്ത്രജ്ഞ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ (BIISS) ബംഗ്ലാദേശ് മുൻ ഹൈക്കമ്മീഷണർ അഹമ്മദ് താരിബ് കരീം നടത്തിയ പ്രഭാഷണത്തിനിടെയായിരുന്നു ഈ സംഭവം. സ്ക്രീനിൽ തെറ്റായ ഭൂപടം ശ്രദ്ധയിൽപ്പെട്ടയുടൻ, ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സെക്കൻഡ് സെക്രട്ടറിയായ പൂജ കുമാരി ഝാ പ്രഭാഷകന്റെ സംസാരത്തിൽ ഇടപെടുകയും “സാർ ഇത് തെറ്റായ ഭൂപടമാണ്, ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്” എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. ഇത് കേവലം പ്രതീകാത്മകമായ ചിത്രീകരണം മാത്രമാണെന്ന് പ്രഭാഷകൻ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും, ഇന്ത്യയുടെ ഔദ്യോഗിക നിലപാടിൽ ഉറച്ചുനിന്ന പൂജ, അതിർത്തികൾ തെറ്റായി രേഖപ്പെടുത്തിയത് ചൂണ്ടിക്കാണിക്കുക തന്നെ വേണമെന്ന് ആവർത്തിച്ചു വ്യക്തമാക്കി. ഇതോടെ വിഷയം ശ്രദ്ധയിൽപ്പെട്ടതായി പ്രഭാഷകൻ സമ്മതിക്കുകയും ചെയ്തു. നയതന്ത്ര വേദിയിൽ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ പൂജ നടത്തിയ ഈ ധീരമായ ഇടപെടൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്.
രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായ പൂജ കുമാരി ഝാ, കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ മറികടന്ന് ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് (IFS) എത്തിയ 2022 ബാച്ച് ഉദ്യോഗസ്ഥയാണ്. ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവരുടെ പിതാവ് പ്യൂൺ ആയും അമ്മ വീട്ടമ്മയായുമാണ് ജോലി നോക്കിയിരുന്നത്. സാമ്പത്തികമായി ഏറെ പരിമിതമായ സാഹചര്യങ്ങളിൽ വളർന്ന പൂജ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ സർക്കാർ സ്കൂളിൽ ഹിന്ദി മീഡിയത്തിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ നേരിടുന്ന ഭാഷാപരമായ വെല്ലുവിളികളെ മറികടക്കാൻ എട്ടാം ക്ലാസ് മുതൽ അവർ സ്വന്തം പരിശ്രമത്തിലൂടെ സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചെടുത്തു. പഠനത്തിൽ എപ്പോഴും മികവ് പുലർത്തിയ പൂജയ്ക്ക്, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വഴികാട്ടുന്ന പ്രശസ്തമായ ‘അവന്തി ഫെലോസ് മെന്ററിങ് പ്രോഗ്രാമിൽ’ പ്രവേശനം ലഭിക്കുകയും ചെയ്തു.
ഏറെ വെല്ലുവിളികൾ നിറഞ്ഞ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചുകൊണ്ടാണ് പൂജ തന്റെ പ്രതിഭ തെളിയിച്ചത്. 2021-ലെ പരീക്ഷയിൽ 25-ാം വയസ്സിൽ അഖിലേന്ത്യാ തലത്തിൽ 82-ാം റാങ്ക് കരസ്ഥമാക്കിയ അവർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിൽ സർവീസായ ഐഎഎസ് (IAS) തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ മുഖമാകണമെന്ന ആഗ്രഹവും ലക്ഷ്യവും മുൻനിർത്തി അവർ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പൊളിറ്റിക്കൽ ആൻഡ് ഇൻഫർമേഷൻ വിഭാഗം സെക്കൻഡ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പൂജയുടെ പ്രധാന ചുമതലകൾ ബംഗ്ലാദേശിലെ രാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിക്കുക, തന്ത്രപ്രധാന വിവരങ്ങൾ കൈകാര്യം ചെയ്യുക, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക എന്നിവയാണ്.







