ഓട്ടവ: കനേഡിയൻ മിലിട്ടറി ഇന്റലിജൻസ് അനലിസ്റ്റ് മാസ്റ്റർ കോർപ്പറലായ ഷോൺ ഓർട്ടന്റെ ആത്മഹത്യയിൽ മിലിട്ടറി പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്ത്. ഷോണിന്റെ ജീവൻ രക്ഷിക്കാൻ അവസരമുണ്ടായിരുന്നിട്ടും മിലിട്ടറി പോലീസ് നടപടികൾ ബോധപൂർവ്വം വൈകിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന ഫോൺ രേഖകൾ മിലിട്ടറി പോലീസ് കംപ്ലയിന്റ്സ് കമ്മീഷൻ (MPCC) പുറത്തുവിട്ടു.
2024 ഏപ്രിലിൽ നടന്ന ഈ സംഭവത്തിൽ മിലിട്ടറി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ആറ് മണിക്കൂർ നീണ്ട ഗുരുതരമായ അനാസ്ഥയാണെന്ന് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. ഷോണിന്റെ മാനസികാവസ്ഥ അതീവ മോശമാണെന്നും അദ്ദേഹത്തെ അടിയന്തരമായി പോയി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ സാറ ഓർട്ടൻ രാവിലെ 9 മണിക്ക് തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ, താൻ ആത്മഹത്യ ചെയ്യുമെന്ന് ഷോൺ നേരിട്ട് വിളിച്ചു പറഞ്ഞാൽ മാത്രമേ തങ്ങൾക്ക് ഇടപെടാൻ കഴിയൂ എന്ന വിചിത്രമായ നിലപാടാണ് സർജന്റ് മാത്യു യംഗ് സ്വീകരിച്ചത്. യൂണിറ്റിലെ മറ്റ് നമ്പറുകളിലേക്ക് വിളിക്കാൻ പറഞ്ഞ് പോലീസ് ആദ്യം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. ഒടുവിൽ പരാതി ലഭിച്ച് ആറ് മണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 3.30-നാണ് പോലീസ് ഷോണിന്റെ വീട്ടിലെത്തിയത്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
സിപിആർ (CPR) നൽകുന്നതിലും വീഴ്ച
പോലീസ് എത്തുമ്പോൾ ഷോൺ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. അദ്ദേഹത്തിന്റെ ശരീരം അപ്പോഴും ചൂടുള്ളതായിരുന്നുവെങ്കിലും, മരിച്ചുവെന്ന് ഉറപ്പിച്ചു പറഞ്ഞ് മിലിട്ടറി പോലീസ് സിപിആർ നൽകാൻ തയ്യാറായില്ല. പിന്നീട് 10 മിനിറ്റിന് ശേഷം എത്തിയ സിവിൽ പോലീസ് ആണ് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
തങ്ങൾ രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നും, ഇത്തരം സന്ദർഭങ്ങളിൽ ഇടപെടാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമല്ലാതിരുന്നതുമാണ് നടപടികൾ വൈകാൻ കാരണമെന്നുമാണ് മിലിട്ടറി പോലീസിന്റെ അഭിഭാഷകൻ വാദിക്കുന്നത്. ഈ കേസിൽ കമ്മീഷന്റെ പൊതുവാദം മെയ് 15 വരെ തുടരും.






