ഫ്രെഡറിക്ടൺ: കാനഡയിലെ ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യ വൻ തൊഴിൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രവിശ്യയിലെ ആകെ തൊഴിലാളികളിൽ 20 ശതമാനത്തോളം പേർ വിരമിക്കൽ പ്രായത്തിലേക്ക് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതും യുവാക്കളുടെ കുറവുമാണ് ഈ ‘തൊഴിൽ ക്ഷാമത്തിന്’ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ ന്യൂ ബ്രൺസ്‌വിക്കിലെ ജനസംഖ്യയുടെ 23 ശതമാനത്തിലധികം പേർ 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 2030-ഓടെ ഇത് 28 ശതമാനമായി ഉയരുമെന്ന് ന്യൂ ബ്രൺസ്‌വിക്ക് ഹെൽത്ത് കൗൺസിൽ പ്രവചിക്കുന്നു. ആരോഗ്യരംഗം, നിർമ്മാണ മേഖല, വിദ്യാഭ്യാസം തുടങ്ങി എല്ലാ പ്രധാന മേഖലകളിലും ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിരമിക്കുന്നവർക്ക് പകരമായി പുതിയ തൊഴിലാളികളെ കണ്ടെത്തുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
പ്രതിസന്ധി പരിഹരിക്കാനായി പ്രീമിയർ സൂസൻ ഹോൾട്ടിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കുടിയേറ്റം വർദ്ധിപ്പിക്കുക, മറ്റ് പ്രവിശ്യകളിൽ നിന്നുള്ള തൊഴിലാളികളെ ആകർഷിക്കുക, വിരമിക്കൽ പ്രായം കഴിഞ്ഞവരെ പാർട്ട് ടൈം ജോലികളിൽ തുടരാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പ്രത്യേകിച്ച് നഴ്സിംഗ് ഹോമുകളിലും ഹോം കെയർ മേഖലയിലും വലിയ തോതിൽ ജീവനക്കാരെ ആവശ്യമുണ്ട്. 2030-ഓടെ പ്രവിശ്യയിൽ 2,000 പുതിയ ലോംഗ് ടേം കെയർ ബെഡുകൾ കൂടി ആവശ്യമായി വരുമെന്നും അതിനായി കൂടുതൽ കെയർ വർക്കർമാരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.






