പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി ബഹമാസിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി ഫെഡറൽ സർക്കാർ. ബഹമാസിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ അപകടസാധ്യത സൃഷ്ടിക്കുമെന്ന അപ്‌ഡേറ്റ് മുൻനിർത്തിയാണ് സർക്കാർ യാത്രാ ഉപദേശം നൽകുന്നത്. അടുത്ത വർഷം മാർച്ച് മുതൽ മെയ് വരെ ഇത് നീണ്ടുനിൽക്കുമെന്നാണ് സൂചന.
താപനില ഉയരുന്നതിനാൽ വരണ്ട കാലാവസ്ഥയ്ക്കും വരൾച്ചയ്ക്കും കാരണമാകുമെന്നും ബഹമാസിലുടനീളം വൻ കാട്ടുതീയ്ക്ക് കാരണമാകുമെന്നും ഉപദേശത്തിൽ പറയുന്നു. മാർച്ച് മുതൽ മെയ് വരെ ഇത് രൂക്ഷമായേക്കാം. കാട്ടുതീ മുന്നറിയിപ്പ് കൂടാതെ മറ്റ് നിരവധി മുന്നറിയിപ്പുകളും നൽകുന്നുണ്ട്. ബഹമാസിന്റെ ട്രാവൽ പേജിലും സഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, സ്ത്രീ സുരക്ഷയ്‌ക്കെതിരായ ആക്രമണങ്ങൾ, ഭക്ഷണപാനീയങ്ങളിൽ നിന്നുള്ള വിഷബാധ തുടങ്ങി നിരവധി കാര്യങ്ങളിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ബഹമാസിൽ കൊലപാതക നിരക്ക് കൂടുതലാണ്. ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് ന്യൂ പ്രൊവിഡൻസിലും ഗ്രാൻഡ് ബഹാമയിലുമാണെന്ന് കാനഡ വ്യക്തമാക്കുന്നു. നോൺ-ടൂറിസ്റ്റ് ഏരിയയായ ഡൗൺടൗൺ നസ്സാവുവിലാണ് കൊലപാതകങ്ങൾ കൂടുതലായി നടക്കുന്നത്. സായുധ കവർച്ച, തട്ടിപ്പ്, ലൈംഗികാതിക്രമം, മോഷണം എന്നിവയും ബഹമാസിൽ നടക്കുന്നു. കവർച്ചാ കേസുകളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും കാനഡ പറഞ്ഞു. യാത്രക്കാർ വിലകൂടിയ ആഭരണങ്ങളും, പണവും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും യാത്രാ വേളയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും വെബ്‌സൈറ്റിൽ മുന്നറിയിപ്പ് നൽകുന്നു.