ഓട്ടവ: കാനഡയിലേക്ക് വിവാഹം കഴിച്ച് താമസം മാറണമെന്ന് ആഗ്രഹമുള്ള അവിവാഹതിരായ ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട് വിവാഹതട്ടിപ്പ് നടത്തിയതായി പഞ്ചാബ് സ്വദേശിനകളായ അമ്മയ്ക്കും മകൾക്കുമെതിരെ കേസ്. വിവാഹം കഴിച്ച് കാനഡയിലേക്ക് കൊണ്ടുപോകാമെന്ന വ്യാജേന വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പഞ്ചാബ് ഖന്ന സ്വദേശിനി സുഖ്ദർശൻ കൗർ, മകൻ മൻപ്രീത് സിംഗ്, കൂട്ടാളി അശോക് കുമാർ എന്നിവരാണ് പിടിയിലായി. സറേയിൽ താമസിക്കുന്ന മകൾ ഹർപ്രീത് കൗറിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു.
സുഖ്ദർശൻ കൗർ, ഹർപ്രീത് കൗർ എന്നിവർ ചേർന്നാണ് വിവാഹ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തി പന്ത്രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയോളം ഇവർ തട്ടിയെടുത്തതായി പഞ്ചാബ് പോലീസ് പറഞ്ഞു. കാനഡയിൽ വർക്ക് പെർമിറ്റ് ഉള്ള മകൾ ഹർപ്രീത് കൗറിന് വരന്മാരെ തേടുന്നുവെന്ന് പരസ്യം നൽകിയാണ് യുവാക്കളെ കുടുക്കിയിരുന്നത്. വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളാണ് ഇവരുമായി കൂടുതലും ബന്ധപ്പെട്ടത്. ഇവരുടെ വിശ്വാസ്യത നേടിയെടുക്കാനായി മകളുമായി വീഡിയോ കോൾ നടത്തുമായിരുന്നു. തുടർന്ന് മകൾക്ക് കാനഡയിൽ സാമ്പത്തിക ബാധ്യതൾ ഉണ്ടെന്ന വ്യാജേന ഇവരുടെ പക്കൽ നിന്ന് പണം വാങ്ങുകയും ഉറപ്പിനായി കല്യാണ നിശ്ചയം നടത്തുകയും ചെയ്യുമായിരുന്നു. എന്നാൽ പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് കല്യാണം നീട്ടിവയ്ക്കുകയോ പ്രതികരിക്കാതിരിക്കുകയോ ആണ് തട്ടിപ്പുകാർ ചെയ്തുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബത്തിൻഡ, മോഗ, ഖന്ന, റായ്‌കോട്ട്, മച്ചിവാര സാഹിബ്, ഷാഹോട്ട് എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങളെ സംഘം കബളിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. രജ്വീന്ദർ സിങ് എന്ന യുവാവിന് സുഖദർശൻ അയച്ച വാട്ട്സ്ആപ്പ് വോയ്സ് നോട്ട് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറം ലോകമറിയുന്നത്. സുഖ്ദർശൻ കൗർ, മകൻ മൻപ്രീത് സിങ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കുറഞ്ഞത് 1.60 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ കബളിപ്പിക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായതായി പൊലീസ് പറഞ്ഞു. അതേസമയം, ഹർപ്രീതിനെതിരെ ഇതുവരെ കാനഡയിൽ പരാതികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സറേ പോലീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. സ്വകാര്യത മാനിച്ചും മറ്റ് കാരണങ്ങളാലും പ്രത്യേക കേസുകളിൽ പ്രതികരിക്കാനാകില്ലെന്ന് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ അറിയിച്ചു.