ഡൽഹിയിലെ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം ധനസഹായം നൽകുന്ന ‘ലക്ഷ്മി യോജന’ പദ്ധതിക്ക് തുടക്കമായി. സെപ്റ്റംബർ 1 മുതൽ വിതരണം ആരംഭിച്ച ഈ തുകയിൽ 1,000 രൂപ നേരിട്ട് ഡിജിറ്റൽ വാലറ്റിലേക്കും, ബാക്കി 1,500 രൂപ 3 വർഷത്തെ ലോക്ക്-ഇൻ കാലാവധിയുള്ള റെക്കറിംഗ് ഡെപ്പോസിറ്റായുമാണ് നൽകുന്നത്. ആർബിഐയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അധിഷ്ഠിത വാലറ്റിലൂടെ നൽകുന്ന 1,000 രൂപ ചെലവഴിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. മദ്യം, പുകയില ഉൽപ്പന്നങ്ങൾ, മയക്കുമരുന്ന്, ലോട്ടറി, ചൂതാട്ടം, വാതുവെയ്പ്പ് തുടങ്ങിയവയ്ക്കായി ഈ പണം ഉപയോഗിക്കാൻ പാടില്ല. വ്യവസ്ഥകൾ ലംഘിക്കുന്നവരെ പദ്ധതിയിൽ നിന്ന് അയോഗ്യരാക്കും.
ഏകദേശം 17 ലക്ഷം വനിതകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളാണുള്ളത്. 21-നും 60-നും ഇടയിൽ പ്രായമുള്ള, കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതകൾക്കാണ് അപേക്ഷിക്കാൻ അർഹത. അപേക്ഷകയോ കുടുംബമോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാരും അവിടെ വോട്ടവകാശമുള്ളവരുമായിരിക്കണം. കൂടാതെ, കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയരുത്, പ്രതിവർഷ വൈദ്യുതി ഉപയോഗം 2,400 യൂണിറ്റിൽ താഴെയായിരിക്കണം. നാലുചക്ര വാഹനമുള്ളവർ, മൂന്നിൽ കൂടുതൽ കുട്ടികളുള്ളവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ, ആദായനികുതി/ജിഎസ്റ്റി ദായകർ, സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാർ എന്നിവർ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടും.







