വൻകൂവർ: കാനഡയിലെ നോർത്ത് വൻകൂവറിൽ കൊറിയൻ വംശജയായ കഫേ ഉടമയ്ക്ക് നേരെ വംശീയ അധിക്ഷേപം നടന്നതായി റിപ്പോർട്ട്. ‘കിംസ് കഫേ’ ഉടമ ഡൂയി കിമ്മിന് നേരെയാണ് ഉപഭോക്താവായ സ്ത്രീ അപമര്യാദയായി പെരുമാറിയത്. ടേക്ക് എവേ ഓർഡറുമായി ബന്ധപ്പെട്ട തർക്കമാണ് വംശീയാധിക്ഷേപത്തിൽ കലാശിച്ചത്. തെറ്റായ ഭക്ഷണം കൊണ്ടുപോയ സ്ത്രീ, ഒരു മണിക്കൂറിന് ശേഷം പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം തിരികെ നൽകാൻ തയ്യാറാകാതിരുന്ന സ്ത്രീയെ ഉടമ എതിർത്തതോടെ തർക്കം രൂക്ഷമാവുകയും ബിസിനസ്സ് പൂട്ടിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം നടന്നതിന്റെ പിറ്റേന്ന് രാവിലെ വീണ്ടും കഫേയിലെത്തിയ സ്ത്രീ, ഉടമയുടെ ഇമിഗ്രേഷൻ പദവിയെ ചോദ്യം ചെയ്യുകയും അങ്ങേയറ്റം അപമാനകരമായ രീതിയിൽ സംസാരിക്കുകയുമായിരുന്നു. “നിന്റെ സ്വന്തം രാജ്യമായ കൊറിയയിലേക്ക് തന്നെ തിരിച്ചുപോകൂ” എന്ന് ആക്രോശിച്ചാണ് ഇവർ കഫേയിൽ നിന്ന് ഇറങ്ങിപ്പോയത്. ഈ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കാനഡയിലെ പ്രാദേശിക സമൂഹത്തിൽ നിന്നും ഉയരുന്നത്. വംശീയ വിദ്വേഷം പടർത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ കനത്ത നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
നിലവിൽ ഡൂയി കിം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും, ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട നോർത്ത് വൻകൂവർ ആർ.സി.എം.പി (RCMP) സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ കഫേയിലെത്തി വിവരങ്ങൾ ശേഖരിക്കുമെന്നും അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ ഈ അധിക്ഷേപത്തിൽ താൻ മാനസികമായി തകർന്നുപോയെന്നും എന്നാൽ കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിക്കുന്ന പിന്തുണ ആശ്വാസകരമാണെന്നും ഡൂയി കിം പ്രതികരിച്ചു.






