വാഷിങ്ടൻ: 2028ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കമലയുടെ വെളിപ്പെടുത്തൽ. ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ടെന്നും അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും കമല ഹാരിസ് ബിബിസിയോട് പറഞ്ഞു.
‘‘എന്റെ മുഴുവൻ കരിയറും സേവനത്തിന്റേതായിരുന്നു. അത് എന്റെ അസ്ഥികളിൽ അലിഞ്ഞുചേർന്നതാണ്. ഞാൻ സർവേകൾക്ക് ചെവി കൊടുത്തിരുന്നുവെങ്കിൽ മത്സരിക്കില്ലായിരുന്നു, ഇവിടെ ഇരിക്കുകയില്ലായിരുന്നു’’ – കമല ഹാരിസ് പറഞ്ഞു. ഡോണൾഡ് ട്രംപിനെ ഏകാധിപതി എന്നാണ് കമല അഭിമുഖത്തിൽ വിശേഷിപ്പിച്ചത്.
‘‘ട്രംപ് ഒരു ഫാഷിസ്റ്റിനെപ്പോലെ പെരുമാറുമെന്നും ഒരു സ്വേച്ഛാധിപത്യ സർക്കാരായിരിക്കും ഉണ്ടാകുകയെന്നും ഞാൻ പ്രചാരണ വേളയിൽ നടത്തിയ പ്രവചനങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. നീതിന്യായ വകുപ്പിനെ ആയുധമാക്കുമെന്ന് ട്രംപ് പറയുകയും അത് കൃത്യമായി ചെയ്യുകയും ചെയ്തു. രാഷ്ട്രീയ ആക്ഷേപഹാസ്യം നടത്തുന്നവർക്കെതിരെ ഫെഡറൽ ഏജൻസികളെ അദ്ദേഹം ആയുധമാക്കി. അദ്ദേഹത്തിന്റെ ക്ഷമ അത്ര ചെറുതാണ്. ഒരു തമാശയിൽ നിന്നുള്ള വിമർശനം പോലും അദ്ദേഹത്തിന് സഹിക്കാനായില്ല. അതിലൂടെ ഒരു മാധ്യമ സ്ഥാപനം മുഴുവൻ അടച്ചിടാൻ അദ്ദേഹം ശ്രമിച്ചു’’ – കമല ഹാരിസ് പറഞ്ഞു.







