അയർലഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണം തുടരുന്നതായി റിപ്പോർട്ട്. 22 വർഷമായി അയർലണ്ടിൽ കഴിയുന്ന ഇന്ത്യൻ വംശജനായ അമ്പത്തൊന്നു വയസ്സുകാരന് നേരെയാണ് ഏറ്റവുമൊടുവിലെ ആക്രമണം. ഡബ്ലിനിലെ ഹോട്ടലിൽ ഷെഫായ ലക്ഷ്‌മൺ ദാസിനെ ക്രൂരമായി മർദ്ദിച്ച ശേഷം അക്രമി സംഘം ഇദ്ദേഹത്തെ കൊള്ളയടിച്ച് കടന്നുകളയുകയായിരുന്നു. ബുധനാഴ്‌ച പുലർച്ചെയാണ് മൂന്ന് പേരുടെ സംഘം ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് ഡബ്ലിൻ ലൈവ് റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസം മുൻപ് ഇന്ത്യൻ വംശജയായ ആറ് വയസുകാരി ക്രൂര മർദ്ദനത്തിന് ഇരയായതിന് പിന്നാലെയാണ് ഈ സംഭവം.
ഐറിഷ് പൗരനായ ലക്ഷ്‌മൺ ദാസിൻ്റെ പക്കൽ നിന്നും ഫോൺ, പണം, ഇലക്ട്രിക് ബൈക്ക് എന്നിവ കവർന്നു. മോഷണമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും, വംശീയാതിക്രമമല്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മൺ ദാസ് നിലവിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച ഡബ്ലിനിൽ ആറ് വയസ്സുള്ള ഇന്ത്യൻ വംശജയായ പെൺകുട്ടിക്ക് നേരെയും വംശീയാതിക്രമം നടന്നിരുന്നു. സൈക്കിൾ ഉപയോഗിച്ച് മർദ്ദിച്ചുകൊണ്ട് ഒരു സംഘം ആൺകുട്ടികളാണ് കുട്ടിയെ ആക്രമിച്ചത്. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.