ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ തന്നെ മെഡിക്കൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും പിന്നീട് അദ്ദേഹം പരിക്കുകൾക്ക് കീഴടങ്ങുകയായിരുന്നു.
രജൗരി: രജൗരി ജില്ലയിലെ മഞ്ചാകോട്ട് സെക്ടറിലുള്ള ഗംഭീർ മുഗ്ലാൻ-ദൊരിമാൽ മേഖലയിൽ നടന്ന ‘ഓപ്പറേഷൻ ഷേരു വാലി’ക്കിടയിൽ യാദൃശ്ചികമായി പാറയിൽ നിന്ന് കാൽവഴുതി വീണ് ഇന്ത്യൻ ആർമി സൈനികന് വീരമൃത്യു. ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ദുർഘടവും വെല്ലുവിളികൾ നിറഞ്ഞതുമായ മലയോര മേഖലയിലൂടെ നീങ്ങുന്നതിനിടയിൽ സൈനികന്റെ കാൽവഴുതി പാറക്കെട്ടിൽ നിന്ന് താഴേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ അടിയന്തിര ചികിത്സയ്ക്കായി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയതോടെ, ഗംഭീർ മുഗ്ലാൻ, ദൊരിമാൽ പ്രദേശങ്ങളിലെ ഇടതൂർന്ന വനങ്ങളിലും ദുർഘടമായ ഭൂപ്രകൃതിയിലും ‘ഓപ്പറേഷൻ ഷേരു വാലി’ 16-ാം ദിവസവും തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൈനിക നടപടി ആരംഭിച്ചത്. നിശ്ചിത മേഖലയ്ക്കുള്ളിൽ ഭീകരരെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരച്ചിൽ സംഘങ്ങൾ പ്രവർത്തനം ഊർജിതമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മേയ് 28-ന് രജൗരിയിലെ ദൊരിമാൽ വനമേഖലയിൽ ശക്തമായ വെടിവെയ്പും ഷെല്ലാക്രമണവും ഉണ്ടായതോടെ ഓപ്പറേഷൻ ഷേരു വാലി നിർണ്ണായക ഘട്ടത്തിലെത്തിയിരുന്നു. ഇടതൂർന്ന വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ വധിക്കുന്നതിനായി സുരക്ഷാ സേന വളയം (cordon) ശക്തമാക്കിയിട്ടുണ്ട്. ഭീകരർ വനത്തിനുള്ളിലൂടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടയുന്നതിനും ശക്തമായ പ്രതിരോധം തീർക്കുന്നതിനുമായി കൂടുതൽ സൈനികരെയും മറ്റ് അത്യാവശ്യ സജ്ജീകരണങ്ങളെയും ഏറ്റുമുട്ടൽ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വനമേഖലയ്ക്കുള്ളിൽ തിരച്ചിലും കോമ്പിംഗ് ഓപ്പറേഷനും തുടരുമ്പോൾ പ്രദേശം മുഴുവൻ കർശനമായ സുരക്ഷാ നിരീക്ഷണത്തിലാണ്.






