വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിൽ ട്രംപ് ഭരണകൂടം ‘ഒളിച്ചുകളി’ (Cover-up) നടത്തുകയാണെന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹിലരി ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നതിൽ സർക്കാർ മനഃപൂർവ്വം കാലതാമസം വരുത്തുകയാണെന്നും (Slow-walking) പല നിർണ്ണായക വിവരങ്ങളും മറച്ചുവെക്കുകയാണെന്നും ഹിലരി കുറ്റപ്പെടുത്തി.
കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരസ്യമാക്കേണ്ടതുണ്ട്. എന്നാൽ ട്രംപ് ഭരണകൂടം പല ഉന്നതരുടെയും പേരുകൾ മറച്ചുവെച്ചാണ് രേഖകൾ പുറത്തുവിടുന്നതെന്ന് ഹിലരി പറഞ്ഞു. “സത്യം പുറത്തുവരട്ടെ, വെളിച്ചമാണ് ഏറ്റവും വലിയ അണുനാശിനി. അവർ എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമാണ്,” ഹിലരി അഭിമുഖത്തിൽ പറഞ്ഞു. എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേരും പലതവണ പരാമർശിക്കപ്പെടുന്നുണ്ടെന്നും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്നെയും ഭർത്താവ് ബിൽ ക്ലിന്റനെയും അന്വേഷണത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും അവർ ആരോപിച്ചു.
എപ്സ്റ്റീൻ കേസിൽ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകാൻ ഹിലരി ക്ലിന്റണും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണും സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരി 26-ന് ഹിലരിയും 27-ന് ബിൽ ക്ലിന്റണും കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും. രഹസ്യമായി മൊഴി രേഖപ്പെടുത്താനാണ് (Closed-door deposition) തീരുമാനമെങ്കിലും, ജനങ്ങൾ സത്യമറിയാൻ പൊതുവായ ഹിയറിംഗ് വേണമെന്നാണ് ക്ലിന്റൺ കുടുംബത്തിന്റെ ആവശ്യം. തങ്ങൾക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും തങ്ങൾ എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളികളല്ലെന്നും ഹിലരി ആവർത്തിച്ചു.
ഹിലരിയുടെ ആരോപണങ്ങളോട് എയർഫോഴ്സ് വണ്ണിൽ വെച്ച് പ്രതികരിച്ച പ്രസിഡന്റ് ട്രംപ്, താൻ പൂർണ്ണമായും നിരപരാധിയാണെന്ന് (Exonerated) അവകാശപ്പെട്ടു. ഹിലരിക്ക് ‘ട്രംപ് ഡെറേജ്മെന്റ് സിൻഡ്രോം’ (Trump Derangement Syndrome) ആണെന്നും അവർ ദേഷ്യം പ്രകടിപ്പിക്കുകയാണെന്നും ട്രംപ് പരിഹസിച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് പേജുകൾ പുറത്തുവിട്ടിട്ടുണ്ടെന്നും ഭരണകൂടം സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു.






